ഒൻ്റാരിയോയിലും ടൊറൻ്റോയിലും ആദ്യമായി എംപോക്സ് ക്ലേഡ് 1ബി (clade Ib) വകഭേദം സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയ രണ്ട് വ്യക്തികളിലാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയതെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് (TPH) അറിയിച്ചു. മധ്യ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വകഭേദം നിലവിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. 2022 മുതൽ ടൊറൻ്റോയിൽ റിപ്പോർട്ട് ചെയ്തിരുന്ന ക്ലേഡ് 2 ബി വകഭേദത്തിൽ നിന്നും വ്യത്യസ്തമാണിത്. എന്നാൽ ക്ലേഡ് 1എ വകഭേദത്തെ അപേക്ഷിച്ച് പുതിയ വൈറസ് തീവ്രത കുറഞ്ഞതാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു.
കഴിഞ്ഞ വർഷം ടൊറൻ്റോയിൽ ആകെ 155 എംപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ടൊറൻ്റോ നഗരമധ്യത്തിലുള്ളവരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുമായുള്ള ശാരീരിക സമ്പർക്കം, ശരീര സ്രവങ്ങൾ, മുറിവുകൾ, മലിനമായ വസ്ത്രങ്ങൾ അല്ലെങ്കിൽ കിടക്ക വിരികൾ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ ആണ് പടർന്നിട്ടുള്ളത്. പനി, പേശിവേദന, തൊലിപ്പുറത്തെ വേദനാജനകമായ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.







