ന്യൂഡൽഹി: സൈബർ തട്ടിപ്പുകളുടെ അന്വേഷണത്തിനിടെ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിക്കപ്പെടുന്ന പണം അന്വേഷണം പൂർത്തിയാകുന്നതിനു മുൻപു തന്നെ ഇരയ്ക്കു തിരികെ ലഭിക്കാൻ അവസരമൊരുങ്ങി. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതുക്കിയ മാർഗരേഖ പുറത്തിറക്കി.
2021 ഏപ്രിലിലാണ് സൈബർ തട്ടിപ്പ് അറിയിക്കാനുള്ള ഏകീകൃത സംവിധാനം (സിഎഫ്സിഎഫ്ആർഎംഎസ്) നിലവിൽ വന്നത്. ഇക്കഴിഞ്ഞ നവംബർ വരെ 52,969 കോടി രൂപയുടെ സൈബർ തട്ടിപ്പു പരാതികളാണ് ഇതിലെത്തിയത്. ഇതിൽ 7647 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽ മരവിപ്പിക്കാനായെങ്കിലും വെറും 167 കോടി രൂപ (2.18%) മാത്രമാണ് തിരിച്ചു നൽകാനായത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ മാർഗരേഖ. തട്ടിപ്പുകാരുടെ അക്കൗണ്ടിലുള്ള പണം അന്വേഷണഘട്ടത്തിൽ ലോക്ക് ചെയ്യേണ്ടതില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു ബോധ്യമാകുന്ന ഘട്ടത്തിൽ ഉടമയ്ക്കു തിരികെ നൽകാം.
∙ മരവിപ്പിച്ച തുക 50,000 രൂപയ്ക്കു താഴെയെങ്കിൽ കടുത്ത ഉപാധികളില്ലാതെ തിരികെ നൽകാം.
∙ ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനത്തിലെ ‘ഇന്ററിം കസ്റ്റഡി’ എന്ന ഓപ്ഷൻ ഉപയോഗിക്കാം. ഈ അപേക്ഷ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തും.
∙ പരാതി പരിശോധിച്ച ശേഷം ആരോപണവിധേയമായ അക്കൗണ്ടിന്റെ (തുക ഫ്രീസ് ചെയ്തിരിക്കുന്ന അക്കൗണ്ട്) ഉടമയ്ക്ക് 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ നോട്ടിസ് അയയ്ക്കും.
∙ നേരിട്ടോ വിഡിയോ കോൺഫറൻസ് വഴിയോ ഈ അക്കൗണ്ട് ഉടമ 15 ദിവസത്തിനകം പൊലീസിനു മുന്നിൽ ഹാജരാകണം. അക്കൗണ്ട് ഉടമ തന്നെയാണ് ഹാജരാകുന്നതെന്ന് ഉറപ്പാക്കണം. ബാങ്ക് പ്രതിനിധിയും ഈ കൂടിക്കാഴ്ചയുടെ ഭാഗമാകും.
∙ പണം ഇരയുടേതെന്ന് ഉറപ്പിച്ചാൽ ബന്ധപ്പെട്ട എസ്പി അല്ലെങ്കിൽ ഡിസിപിയുടെ അനുമതി തേടിയശേഷം 15 ദിവസത്തിനകം വിട്ടുനൽകാൻ ബാങ്കിനോട് ഉത്തരവിടും.
∙ ഭാവിയിൽ കോടതി ആവശ്യപ്പെട്ടാൽ പണം തിരികെ ഹാജരാക്കുമെന്ന് ഉറപ്പുനൽകുന്ന ബോണ്ട് ഒപ്പിടണം.
∙ ബാങ്ക് പണം തിരികെ നൽകിയാലുടൻ ദേശീയ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്ഫോമിൽ (എൻസിആർപി) അപ്ഡേറ്റ് ചെയ്യും.
പരാതിക്കാരുടെ അക്കൗണ്ടും അൺബ്ലോക്ക് ചെയ്യാം
പരാതിക്കാരുടെ ബാങ്ക് അക്കൗണ്ട് മുൻകരുതലിന്റെ ഭാഗമായോ അശ്രദ്ധ കൊണ്ടോ ബാങ്കുകൾ ഫ്രീസ് ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരം കേസുകളിൽ ഉപയോക്താവ് ആവശ്യപ്പെട്ടാൽ അക്കൗണ്ട് പൂർവസ്ഥിതിയിലാക്കണം. മറ്റാരുടെയെങ്കിലും സൈബർ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായാലും പരാതിപ്പെടാനാകും. ആദ്യം ബാങ്കിലാണ് പരാതി നൽകേണ്ടത്.







