വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ പെട്ടെന്ന് നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ ആരുടെയും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും, സാങ്കേതിക തകരാറാണ് ഇതിന് കാരണമായതെന്നും മെറ്റ വ്യക്തമാക്കി. കമ്പനിയുടെ എഐ സോഫ്റ്റ്‌വെയർ അപ്‌ഡേഷനിടയിൽ സംഭവിച്ച ഈ പിഴവ് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ബാധിച്ചിട്ടുണ്ടെന്ന് മെറ്റയുടെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ വിഭാഗത്തെ ഔദ്യോഗികമായി അറിയിച്ചു. നിലവിൽ ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കുകയും നീക്കം ചെയ്ത പോസ്റ്റുകളെല്ലാം തിരികെ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റുകൾ നീക്കം ചെയ്ത നടപടിക്ക് പിന്നിൽ സർക്കാരും മുഖ്യമന്ത്രിയുമാണെന്ന പ്രതിപക്ഷ ആരോപണവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളുമാണ് വിഷയത്തിൽ മെറ്റയുടെ വിശദീകരണം തേടാൻ സൈബർ പൊലീസിനെ പ്രേരിപ്പിച്ചത്. എന്നാൽ രാഷ്ട്രീയ വിമർശനങ്ങൾ അടങ്ങിയ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെടാറില്ലെന്നും, വ്യക്തിപരമായ അവഹേളനങ്ങളും അശ്ലീല ഉള്ളടക്കങ്ങളും മാത്രമാണ് സാധാരണയായി ചൂണ്ടിക്കാണിക്കാറുള്ളതെന്നും പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും മുന്നേതന്നെ വ്യക്തമാക്കിയിരുന്നു.
സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് വി.ഡി. സതീശനും വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള യാതൊരു സ്വാധീനവും തനിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ ഓഫീസിന്റെ ‘CMO Kerala’ എന്ന ഇൻസ്റ്റാഗ്രാം പേജ് തിരികെ ലഭിക്കാൻ നൽകിയ അപേക്ഷപോലും മാസങ്ങളായി പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് ഓർമ്മിപ്പിച്ചു. കൂടാതെ മത്സ്യത്തൊഴിലാളി വിഷയത്തിലെ ഇടപെടലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർച്ച് ബിഷപ്പും കെ.സി.ബി.സി.യും തനിക്ക് നൽകിയ പ്രശംസകൾ അടങ്ങിയ പോസ്റ്റുകൾ പോലും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







