newsroom@amcainnews.com

കറാച്ചിയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; ആറു മരണം, 65 പേരെ കാണാനില്ല

പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലുള്ള പ്രമുഖ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു മരണം. നഗരമധ്യത്തിലെ തിരക്കേറിയ എം.എ ജിന്ന റോഡിലുള്ള ‘ഗുല്‍ പ്ലാസ’ ഷോപ്പിങ് മാളില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ അഗ്‌നിശമന സേനാംഗമാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 65-ലധികം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നാലു നിലകളുള്ള മാളിലെ താഴത്തെ നിലയിലുള്ള കടകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന 1200-ലധികം കടകളാണ് മാളിലുണ്ടായിരുന്നത്. ഇവയിലുണ്ടായിരുന്ന തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കാരണം തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. വായുസഞ്ചാരമില്ലാത്തതും പുക നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഏകദേശം 24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.

തീപിടിത്തത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശോധിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഓധോ അറിയിച്ചു. അപകടത്തില്‍ 20-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ഉത്തരവിട്ടു. കറാച്ചിയിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Top Picks for You
Top Picks for You