മൂന്നാർ: കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മിനി (39) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9നു മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചു. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു.
അടിമാലി കോടതിയിലെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന, എസ്ഐ ബിനു ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിപ്രതിയെ റിമാൻഡ് ചെയ്തു.