എഡ്മന്റണിൽ നെഞ്ചുവേദനയുമായി എത്തിയ കനേഡിയൻ പൗരനായ മലയാളി ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആൽബർട്ട ആരോഗ്യ മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. 44കാരനായ പ്രശാന്ത് ശ്രീകുമാറാണ് ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ മരിച്ചത്.
കഴിഞ്ഞ ഡിസംബർ 22-നാണ് പ്രശാന്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ എട്ട് മണിക്കൂറിലധികം അദ്ദേഹം ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തുനിൽക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വേദന അസഹനീയമാകുന്നുവെന്ന് പലതവണ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും മതിയായ പരിഗണന നൽകിയില്ല. ഒരു ഇസിജി (ECG) എടുത്ത ശേഷം വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായി ഒരു ടൈലനോൾ ഗുളിക മാത്രം നൽകി അദ്ദേഹത്തെ വീണ്ടും കാത്തിരിക്കാൻ വിടുകയായിരുന്നു. പ്രശാന്തിന്റെ നില വഷളായിക്കൊണ്ടിരുന്നിട്ടും ഡോക്ടറെ കാണാൻ അവസരം ലഭിച്ചില്ല. ഒടുവിൽ ഡോക്ടർ വിളിച്ചപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. അദ്ദേഹം ആശുപത്രിയിൽ വെച്ച് തന്നെ കുഴഞ്ഞുവീഴുകയും ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു. മൂന്ന് കുട്ടികളുടെ പിതാവായ പ്രശാന്തിന്റെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ഭാര്യ നിഹാരിക ആരോപിച്ചു.
സംഭവത്തിൽ അക്യൂട്ട് കെയർ ആൽബർട്ട (Acute Care Alberta) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസും സ്വതന്ത്രമായ അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ പൊതുജന അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മരണത്തിന് പിന്നിലെ കാരണങ്ങൾ കൃത്യമായി കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു.







