രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെ, ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പൂർണ്ണമായ ആഘാതത്തിൽ നിന്ന് ഇന്ത്യൻ കുടുംബങ്ങളെ സംരക്ഷിക്കുകയാണെന്ന ന്യായീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ഹോർമൂസ് കടലിടുക്കിലെ ചരക്കുനീക്ക തടസ്സങ്ങളുമാണ് നിലവിലെ വിലവർദ്ധനവിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരിയിൽ ടണ്ണിന് 542.5 യുഎസ് ഡോളറായിരുന്ന സൗദി ബെഞ്ച്മാർക്ക് നിരക്ക്, അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾ കാരണം ഏപ്രിലിൽ 775 ഡോളറായും ജൂണിൽ 790 ഡോളറായും കുത്തനെ ഉയർന്നിരുന്നു. ഇത്തരത്തിൽ രാജ്യാന്തര തലത്തിൽ വിതരണച്ചെലവ് വൻതോതിൽ വർദ്ധിച്ചിട്ടും രാജ്യത്ത് യാതൊരുവിധ ഇന്ധനക്ഷാമവും ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ലോകത്ത് മറ്റെവിടെയത്തേക്കാളും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ എൽപിജി വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാൻ മറ്റ് രാജ്യങ്ങളിലെ വിലവിവരങ്ങളും കേന്ദ്രം പുറത്തുവിട്ടു. നിലവിൽ സബ്സിഡിയില്ലാത്ത സാധാരണ ഉപഭോക്താക്കൾ 942 രൂപയാണ് നൽകുന്നതെങ്കിലും, ഇത് വിപണി അധിഷ്ഠിത യഥാർത്ഥ വിലയേക്കാൾ ഏകദേശം 700 രൂപ കുറവാണ്. ഉജ്ജ്വല യോജന പ്രകാരം പ്രതിവർഷം ആദ്യത്തെ നാല് സിലിണ്ടറുകൾക്ക് 300 രൂപ വീതം സബ്സിഡി ലഭിക്കുന്നവർക്ക് 642 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഇത് അയൽരാജ്യങ്ങളായ പാകിസ്താൻ (1,046 രൂപ), നേപ്പാൾ (1,207 രൂപ), ബംഗ്ലാദേശ് (1,225 രൂപ), ശ്രീലങ്ക (1,241 രൂപ) എന്നിവയേക്കാളും, വികസിത രാജ്യങ്ങളായ അമേരിക്ക (1,755 രൂപ), കാനഡ (2,411 രൂപ) എന്നിവയേക്കാളും വളരെ കുറവാണെന്നും അന്താരാഷ്ട്ര നിരക്കിനേക്കാൾ 45 മുതൽ 60 ശതമാനം വരെ ഇളവിലാണ് ഇന്ത്യക്കാർക്ക് പാചകവാതകം ലഭിക്കുന്നതെന്നും സർക്കാർ അവകാശപ്പെടുന്നു.
ഇന്ത്യയിലെ ആകെ എൽപിജി ഉപയോഗത്തിന്റെ 54 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതിയെ ആശ്രയിച്ചാണെന്നിരിക്കെ, കടുത്ത വെല്ലുവിളികൾക്കിടയിലും ഇന്ധന നീക്കം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതായി കേന്ദ്രം വിശദീകരിക്കുന്നു. സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിലെ പ്രതിസന്ധികൾ നേരിടാൻ ആഭ്യന്തര എൽപിജി ഉത്പാദനം 32 ടിഎംടിയിൽ നിന്നും 52 ടിഎംടിയായി ഉയർത്തിയിട്ടുണ്ട്. ഇതിനുപുറമെ അമേരിക്ക, കാനഡ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പാചകവാതകം ലഭ്യമാക്കാനുള്ള പുതിയ സ്രോതസ്സുകൾ കണ്ടെത്തുകയും ചെയ്തു. വിതരണത്തിൽ സാധാരണ വീടുകൾക്കും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്കുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.
ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ വലിയൊരു പങ്ക് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ തന്നെയാണ് സഹിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഗാർഹിക എൽപിജിയുടെ ആകെ അണ്ടർ റിക്കവറി (നഷ്ടം) മുൻവർഷത്തെ 41,338 കോടി രൂപയിൽ നിന്നും 60,000 കോടി രൂപയായി ഉയർന്നിരുന്നു. എണ്ണക്കമ്പനികൾ നേരിട്ട ഈ കനത്ത സാമ്പത്തിക ബാധ്യത നികത്തുന്നതിനായി 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. 10.58 കോടിയിലധികം വരുന്ന ഉജ്ജ്വല ഉപഭോക്താക്കൾക്കുള്ള സബ്സിഡിക്ക് പുറമെയാണിത്. അന്താരാഷ്ട്ര വിപണിയിൽ വൻ അസ്ഥിരത നിലനിൽക്കുമ്പോഴും സാധാരണക്കാർക്ക് ഭാരമാകാത്ത രീതിയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം നൽകി പാചകവാതകം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ പറയുന്നു.






