ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടികയിൽ നിന്ന് രണ്ടാം സ്ഥാനം നഷ്ട്ടപെട്ട ആമസോൺ സ്ഥാപകനും മുൻ സി.ഇ.ഒയുമായ ജെഫ് ബെസോസ്. ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസനാണ് ജെഫ് ബെസോസിന് പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്.
ജൂൺ 12ന് തന്റെ സമ്പാദ്യത്തിനോട് 26 ബില്യൺ ചേർക്കപ്പെട്ടതോടെ ജെഫ് ബെസോസിന്റെ മൊത്തം ആസ്തിയായ 227 മില്യൺ തകർത്താണ് ലാറി എലിസൺ രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ എലിസന്റെ മൊത്തം ആസ്തി 243 ബില്യൺ ആയി ഉയർന്നു. മെറ്റാ സി.ഇ.ഒ മാർക് സുക്കർബർഗാണ് പട്ടികയിൽ മൂന്നാമൻ. ഏറ്റവും പുതിയ കണക്കനുസരിച്ച് 239 ബില്യൺ ആണ് സുക്കർബർഗിന്റെ സമ്പാദ്യം. ഫോബ്‌സ് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമൻ ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌കാണ്. 407.3 മില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി.
ഈ ആഴ്ചയിലെ ഒറാക്കളിന്റെ ഓഹരികളിലെ വർധനവാണ് എലിസണെ രണ്ടാമതെത്തിച്ചത്. മേയ് മാസത്തിൽ പ്രതീക്ഷിച്ചതിനെക്കാളും മികച്ച പ്രകടനം നടത്തിയതോടെ ഒറാക്കളിന്റെ ഓഹരികൾ 200 ബില്യൺ ഡോളർ കടന്നിരുന്നു.
2017ലാണ് ജെഫ് ബെസോസ് സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. പിന്നീട് തുടർച്ചയായ എട്ട് വർഷത്തോളം ഈ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. ആമസോണിന്റെ ഓഹരികളിലെ വർധനവിനെത്തുടർന്ന് ബെസോസിന് സ്വകാര്യ സമ്പത്ത് 75.6 മില്യൺ ഡോളറായി ഉയർന്നിരുന്നു. ഇത് സാമ്പത്തിക-നിക്ഷേപ രംഗത്തെ പ്രമുഖനായ വാറൻ ബഫറ്റിനെ മറികടക്കാൻ സഹായിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ വിമർശനാത്മകമായ പോസ്റ്റുകൾക്ക് പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ ടെസ്‌ലയുടെ ഓഹരികൾക്ക് 191 മില്യൺ അധിക വളർച്ച നേടാൻ സാധിച്ചതിനാൽ മൊത്തം ആസ്തി 407.3 മില്യൺ ഡോളറിലെത്തിക്കാൻ മസ്കിന് സാധിച്ചു.