കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടർ എ.സ്വപ്നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലൻസ് നാടകീയമായി അറസ്റ്റ് ചെയ്തത്.
തൃശൂർ സ്വദേശിയായ സ്വപ്ന മക്കളുമൊത്ത് നാട്ടിലേക്കു പോകുംവഴി പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ റോഡിൽ വച്ച് പിടിയിലാവുകയായിരുന്നു. വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പറിട്ടു നൽകാനുള്ള അപേക്ഷ ജനുവരിയിൽ തന്നെ നൽകിയിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാതെ സ്വപ്ന വൈകിപ്പിച്ചു. സ്വപ്ന പറഞ്ഞ മാറ്റങ്ങൾ വരുത്തിയിട്ടും അനുമതി നൽകിയില്ല. തുടർന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നതും പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിക്കുന്നതും. കൊച്ചി കോർപറേഷനിൽ വിജിലൻസ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ മുന്നിലുള്ളയാളായിരുന്നു സ്വപ്ന.
2019ലാണ് സ്വപ്ന തൃശൂർ കോർപറേഷനിൽ ജോലിയിൽ കയറിയത്. 2023ൽ വൈറ്റിലയിലെ സോണൽ ഓഫീസിലേക്ക് എത്തി. സ്വപ്നയും കുടുംബവും 2019 മുതൽ അറസ്റ്റിലാകുന്നതു വരെ സമ്പാദിച്ച സ്വത്തിന്റെ കണക്കുകൾ വിജിലൻസ് പരിശോധിച്ചിരുന്നു. വൈറ്റില സോണൽ ഓഫീസിൽ ഉൾപ്പെടെ അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വിജിലൻസ് സ്വപ്നയിൽ നിന്ന് തേടി. ബിൽഡിങ് പെർമിറ്റ്, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് പുതുക്കലിന് ആരോഗ്യവകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങൾ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൈക്കൂലി എന്നതായിരുന്നു നടപ്പുരീതി എന്നാണ് പരാതികൾ ഉയർന്നത്.