ചെന്നൈ: നടൻ കമൽഹാസൻ തമിഴ്നാട്ടിൽനിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസൻ പാർലമെൻറിലെത്തുക. ഇതിനായുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തി. ശേഖർ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ്. ജൂലൈയിൽ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് വിവരം. കമൽ തന്നെ മത്സരിക്കാൻ സാധ്യതയെന്ന് മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറയുന്നത്.
ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നൽകിയതാണെന്നും മക്കൾ നീതി മയ്യം വക്താവ് വ്യക്തമാക്കി. കുറഞ്ഞത് 4 സീറ്റ് ഡിഎംകെ സഖ്യത്തിന് വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ജയിക്കാനാകും. 2019ൽ രാഷ്ട്രീയത്തിലേക്ക് എത്തിയ കമൽ കഴിഞ്ഞ കുറച്ചുകാലമായി ഡിഎംകെയുമായി സഖ്യത്തിലാണ്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ കമൽ മത്സരിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ, സിപിഎമ്മിൽനിന്നും ഈ മണ്ഡലം ഏറ്റെടുത്ത് ഡിഎംകെയാണ് ഇവിടെ മത്സരിച്ചത്. അതേ സമയം ഡിഎംകെയ്ക്ക് വേണ്ടി 2024 തെരഞ്ഞെടുപ്പിൽ കമൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കമലിൻറെ പാർട്ടിക്ക് രാജ്യസഭ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പാലിക്കുന്നത് എന്നാണ് വിവരം.
തഗ്ഗ് ലൈഫ് എന്ന മണിരത്നം ചിത്രത്തിലാണ് കമൽ ഇപ്പോൾ അഭിനയിക്കുന്നത്. ഇത് വരുന്ന ജൂൺ മാസത്തിൽ റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. കമലിൻറെ രാജ് കമൽ ഫിലിംസ്, മണിരത്നത്തിൻറെ മദ്രാസ് ടാക്കീസ്, റെഡ് ജൈൻറ് മൂവീസ് എന്നിവരാണ് ഇതിൻറെ നിർമ്മാതാക്കൾ. എആർ റഹ്മാനാണ് സംഗീതം.