newsroom@amcainnews.com

ജനീഷ് കുമാർ വിവാദം: പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവത്തിൽ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്; നടപടി അതിഥി തൊഴിലാളി നൽകിയ പരാതിയിൽ

പത്തനംതിട്ട: പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൈതത്തോട്ടത്തിലെ അതിഥി തൊഴിലാളി സെന്തു മണ്ഡൽ നൽകിയ പരാതിയിൽ 3 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോന്നി എംഎൽഎ ജനീഷ് കുമാർ സ്റ്റേഷനിലെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്. കൈതത്തോട്ടം തൊഴിലാളികളായ ബംഗാൾ സ്വദേശികളെ അകാരണമായി സ്റ്റേഷനിൽ തടഞ്ഞു വച്ചെന്നു കാട്ടിയാണ് കൂടൽ സ്റ്റേഷനിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തൊഴിലാളികളെ സ്റ്റേഷനിൽ നിന്നു വിട്ടയക്കാത്തതിനാൽ ആറര ടൺ കൈതച്ചക്ക കയറ്റി അയക്കാൻ കഴിയാതെ ഉപയോഗ ശൂന്യമായെന്നും പരാതിയിൽ പറയുന്നുണ്ട്. കണ്ടാലറിയുന്ന 3 ഉദ്യോഗസ്ഥർക്കെതിരെയാണു കേസ്.

ഇതിനിടെ എംഎൽഎയെ പരിഹസിച്ചു കൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റുമായി ഫോറസ്റ്റ് േറഞ്ചേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ‘വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം’, ‘ആനകളെയെല്ലാം ഷോക്കടിപ്പിച്ചു കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം’, ‘അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിക്കണം. മനുഷ്യൻ മാത്രമുള്ള ആ ലോകത്ത് അങ്ങ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകണം’ തുടങ്ങിയ പരാമർശങ്ങളുള്ള പോസ്റ്റ് വിവാദമായപ്പോൾ പിന്നീട് പിൻവലിച്ചു. ഇതിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. എന്നാൽ പോസ്റ്റ് പിൻവലിച്ചതല്ലെന്നും സമൂഹ മാധ്യമത്തിൽ തർക്കങ്ങൾക്കിടയാക്കുമെന്ന് കണ്ട് അവർ തന്നെ നീക്കിയതാണെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിളിപ്പിച്ച വ്യക്തിയെ ബലമായി മോചിപ്പിച്ചതിൽ കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറിന് വീഴ്ച പറ്റിയെന്നു ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്. എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കേണ്ടത് സ്പീക്കറാണെന്നും വനം വകുപ്പ് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഗൗരവമേറിയ വിഷയമായതിനാൽ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണു വനം വകുപ്പിന്. വനം മന്ത്രി എ.കെ.ശശീന്ദ്രനു കഴിഞ്ഞ ദിവസം കൈമാറിയ റിപ്പോർട്ടിലാണ് എംഎൽഎക്കെതിരെ പരാമർശമുള്ളത്. റിപ്പോർട്ടിൻമേൽ തുടർനടപടിയെടുക്കാൻ വനം വകുപ്പിനു കഴിയാത്ത സാഹചര്യമാണു നിലവിൽ.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്ക് എതിരെ വനം വകുപ്പിന് നടപടി എടുക്കാൻ കഴിയില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ എംഎൽഎയുടെ പേരിൽ നൽകിയ പരാതിയിലുള്ള പൊലീസ് കേസാണ് നിലവിലുള്ളത്. കേസെടുത്തെങ്കിലും തുടർ നടപടികളായിട്ടില്ല. സംഭവത്തിൽ സിപിഎം ജനീഷ് കുമാറിനു ശക്തമായ പിന്തുണ നൽകിയിരുന്നു. ഇന്നലെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെ നടത്തിയത്.

You might also like

ഒൻ്റാരിയോ കാലിഡോണിയയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശി മരിച്ചു

ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക്: കാനഡയിലെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

എഡ്മന്റൻ മലയാളികൾ കാത്തിരുന്ന ആ സുദിനം എത്തുകയായി, ജൂൺ 29ന് ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് 2025; പ്രവേശനം സൗജന്യം

Top Picks for You
Top Picks for You