ടെഹ്‌റാൻ: ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. യുഎസ്–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതു നേരത്തേ ഇറാന്റെ പരിഗണനയിലുണ്ടായിരുന്നു. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പൽ റൂട്ടാണു ഹോർമുസ് കടലിടുക്ക്. ഇറാനും അറബ്-ഗൾഫ് രാജ്യങ്ങൾക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി ഉൾപ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. 161 കിലോമീറ്റർ നീളമുള്ള ഹോർമുസിൽ ഏറ്റവും ഇടുങ്ങിയ സ്ഥലത്തു 33 കിലോമീറ്റർ വീതിയാണുള്ളത്. കപ്പൽ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റർ വീതി മാത്രമാണുള്ളത്.
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.