ടെഹ്റാൻ: ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർ നിർമിക്കുമെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. അറ്റോമിക് എനർജി ഓർഗനൈസേഷനിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണവ കേന്ദ്രങ്ങളുടെ പുനർ നിർമാണങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.
ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് തങ്ങൾക്ക് ഒരു വലിയ പ്രശ്നമല്ലെന്നും വീണ്ടും ശക്തമായ രീതിയിൽ അവ പുനർ നിർമിക്കുമെന്നാണ് ഇറാൻ വിശദമാക്കുന്നത്. ആണവ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം. എന്നാൽ ടെഹ്റാൻ ആണവ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചാൽ വീണ്ടും ആക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നാൽ അവ പുനർ നിർമിക്കുമെന്ന് മസൂദ് പെസെഷ്കിയാൻ ഫെബ്രുവരിയിലും പ്രതികരിച്ചിരുന്നു. ജൂൺ മാസത്തിൽ 12 ദിവസം നീണ്ട ഇസ്രയേൽ യുദ്ധത്തിനിടെ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞർ അടക്കം കൊല്ലപ്പെട്ടിരുന്നു.







