കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അന്താരാഷ്ട്ര വിദ്യാർത്ഥിനി ദുരിതത്തിൽ. ജീവിതത്തിൽ പുതിയ പ്രതീക്ഷകളുമായി നേപ്പാളിൽ നിന്നും കാനഡയിലെത്തിയ ബിനിഷ കൊയ്‌രാളയാണ് ഇനിയുള്ള ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമായി വരുന്ന ബിനിഷ സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുകയാണ്. സ്‌കാർബറോയിലാണ് ബിനിഷ താമസിക്കുന്നത്.
2024 ഫെബ്രുവരി 18 ന് രാത്രി 8.21 ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബിനിഷ കൊയ്‌രാളയ്ക്ക് ഗുരുതരമായ പരുക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ച കൊയ്‌രാളയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കൊയ്‌രാളയുടെ കരളിന്റെ 20 ശതമാനവും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. രണ്ട് കാലുകളിലും ഒടിവുകൾ, തലയോട്ടിക്ക് ക്ഷതം, കഴുത്തിന് ഒടിവ്, ഇടതുകൈയ്ക്ക് ഒടിവ് തുടങ്ങി പരുക്കുകൾ ഗുരുതരമായിരുന്നു.
2024 ൽ ആരംഭിച്ച GoFundMe കാമ്പയ്‌നിലൂടെ ചികിത്സയ്ക്കായി പണം ലഭിച്ചു. ധനസഹായം നൽകിയവർക്ക് അവർ നന്ദിയും അറിയിക്കുന്നു. എങ്കിലും പരുക്കുകൾ പൂർണമായി ഭേദമായില്ല. എല്ലാ കാര്യങ്ങൾ ചെയ്യാനും സഹായിയുടെ ആവശ്യവും വേണം. കൂടാതെ സാമ്പത്തികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ശരിയായി മരുന്നുകൾ വാങ്ങിക്കാനോ, ഭക്ഷ്യോൽപ്പന്നങ്ങൾ വാങ്ങിക്കാനോ, വാടക നൽകാനോ റീഹാബിലിറ്റേഷനിൽ ചേരാനോ സാധിക്കാത്ത അവസ്ഥയാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് കൊയ്‌രാള പറയുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ താൻ പാടുപെടുകയാണെന്നും കൊയ്‌രാള കൂട്ടിച്ചേർത്തു. ഇനി കോളേജിൽ പോകാനും പഠനത്തിനും കരിയർ കെട്ടിപ്പടുക്കുന്നതിനും സുമനസ്സുകളുടെ സഹായത്തിനായി കൊയ്‌രാള അഭ്യർത്ഥിക്കുകയാണ്.







