ന്യൂജഴ്‌സി: യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കൽ തട്ടിപ്പിന് കേസ്. റിതേഷ് കൽറയ്ക്കെതിരെയാണ് (51) കേസ്. നിലവിൽ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. ന്യൂജഴ്സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുകയും അതിനായുള്ള കുറിപ്പടികൾക്ക് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കുറ്റം. കൂടാതെ, ബുക്ക് ചെയ്യപ്പെടാത്ത കൗൺസലിങ് സെഷനുകളുടെ ബില്ലുകളിൽ അനധികൃതമായി നിർമിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികൾക്കു പകരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് വെളിപ്പെടുത്തി രോഗിയും എത്തിയതോടെ കേസ് ബലപ്പെട്ടു. സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കൽ ലൈസൻസുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും യുഎസ് അട്ടോർണി അലിന ഹബ്ബാ പറഞ്ഞു.