വാൻകുവർ: നിരവധി തട്ടിപ്പുകൾ ഇന്ന് സമൂഹത്തിലുണ്ട്. പുതിയ തട്ടിപ്പുകളുമായി തട്ടിപ്പുകാരെത്തുന്നുണ്ട്. തട്ടിപ്പിൽനിന്നു രക്ഷ നേടുക എന്നത് ഏറ്റവും പ്രധാനമാണെന്ന് വാൻകുവർ പോലീസ് ഡിപ്പാർട്ട്മെന്റ് അവരുടെ ഫ്രോഡ് പ്രിവൻഷൻ പേജിൽ പറയുന്നു. തട്ടിപ്പിനെതിരെ ജാഗ്രതയും അവബോധവും നിലനിർത്തുക എന്നതാണ് പൊതുജനങ്ങൾക്കാവശ്യമായ ഏറ്റവും നല്ല പ്രതിരോധമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. മെട്രോ വാൻകുവറിൽ സാധരണയായി ശ്രദ്ധിക്കേണ്ട തട്ടിപ്പുകളെക്കുറിച്ചും അവ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും പോലീസ്, പേജിൽ വിശദീകരിക്കുന്നു.
ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം
ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പ് വാൻകുവറിൽ സാധാരണമാണ്. സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ തട്ടിപ്പുകാർ ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്ത് അവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. പൊതുജനങ്ങൾ അപരിചിതരായ ആളുകളിൽ നിന്നും വരുന്ന കോളുകൾ എടുക്കരുതെന്നും വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ അരുമായും പങ്കുവയ്ക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം മൂന്ന് പ്രധാന തട്ടിപ്പുകൾ നടന്നു. അതിൽ മൊത്തം 685,000 ഡോളറിലധികം സ്വർണവും സ്വർണക്കട്ടികൾ പോലുള്ള ഉയർന്ന മൂല്യമുള്ള ആസ്തികളും ഉൾപ്പെടുന്നു.
തൊഴിൽ തട്ടിപ്പുകൾ
തൊഴിൽ തട്ടിപ്പുകൾ നഗരത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. 2024ൽ 2300ൽ അധികം പേർ തൊഴിൽ തട്ടിപ്പിനിരയായെന്നും ഇതിൽ 49 മില്യൺ ഡോളറിലധികം പണം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈനിൽ ജോബ് പോസ്റ്റിംഗുകൾ നൽകി ജോലി തേടുന്ന യുവാക്കളെയാണ് തട്ടിപ്പുകാർ വലയിൽ വീഴ്ത്തുന്നത്. ഇൻഡീഡ് പോലുള്ളവയിൽ അപേക്ഷകർക്ക് പോസ്റ്റിംഗുകൾ കാണാം. ചിലത് ഒരു മാസം മുമ്പോ രണ്ട് മാസം മുമ്പോ പോസ്റ്റ് ചെയ്ത തൊഴിലുകളായിരിക്കും. എന്നാൽ ഈ പരസ്യം കണ്ട് അപേക്ഷിക്കുന്നവരിൽ നിന്നും പണം തട്ടുകയും പിന്നീട് അപേക്ഷകൻ ഇങ്ങനെയൊരു തസ്തിക ഒഴിവ് നിലവിൽ ഇല്ലെന്നും താൻ തട്ടിപ്പിന് ഇരയായെന്നും അപേക്ഷകൻ തിരിച്ചറിയുന്നു.
വാടക തട്ടിപ്പ്
മെട്രോ വാൻകുവറിൽ നിലവിൽ കാണുന്ന പ്രധാന തട്ടിപ്പുകളിൽ ഒന്നാണ് വാടക തട്ടിപ്പ്. ആയിരക്കണക്കിന് ഡോളറാണ് തട്ടിപ്പിലൂടെ ജനങ്ങൾക്ക് നഷ്ടമാകുന്നത്. ഇതിനെതിരെ റിച്ച്മണ്ട് ആർസിഎംപി മുന്നറിയിപ്പ് നൽകുന്നുണ്ട്. സമ്മർ സീസണിലാണ് വാടക തട്ടിപ്പുകളിൽ വർധനവ് ഉണ്ടാകുന്നത്. വീട് അന്വേഷിക്കുന്നവർ തട്ടിപ്പുകാരുടെ വലയിൽ വീഴുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. ജൂലൈ മുതൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും 400 ഡോളറിനും 2,600 ഡോളറിനും ഇടയിൽ പണം നഷ്ടമായതായി പറയുന്നു.
പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം
പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയുള്ള തട്ടിപ്പ്, എക്സ്റ്റോർഷൻ സ്കാം, പാർക്കിംഗ് സ്കാം തുടങ്ങി നിരവധി മറ്റ് തട്ടിപ്പുകളും സമൂഹത്തിലുണ്ട്. ഇതിനെല്ലാമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.







