ബ്രിട്ടിഷ് കൊളംബിയയിൽ പട്ടിണി രൂക്ഷമാകുന്നതായി റിപ്പോർട്ട്. 13 ലക്ഷത്തിലധികം ആളുകൾ നിലവിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നതായി ഫുഡ് ബാങ്ക്സ് ബി.സി.യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫുഡ് ബാങ്കുകളിൽ സഹായം തേടിയെത്തുന്നവരുടെ എണ്ണം ഒരു വർഷത്തിനിടെ ഒൻപത് ശതമാനം വർധിച്ചിട്ടുണ്ട്. 2019 മുതൽ മൊത്തം സന്ദർശകരുടെ എണ്ണത്തിൽ 79 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പലർക്കും ഫുഡ് ബാങ്കുകൾ ഇപ്പോൾ താൽക്കാലിക സഹായമല്ല, മറിച്ച് സ്ഥിരമായ ആശ്രയമായി മാറിയിരിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡാൻ ഹുവാങ്-ടെയ്‌ലർ പറഞ്ഞു. ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരിൽ കൂടുതൽ പേർക്ക് ഇപ്പോൾ ജോലിയുണ്ടെങ്കിലും, ലഭിക്കുന്ന വരുമാനം മതിയാകുന്നില്ലെന്നാണ് കണക്കുകൾ.
മൊത്തം സന്ദർശകരിൽ മൂന്നിലൊന്ന് പേർ കുട്ടികളാണ്. ഗ്രാമീണ മേഖലകളിലെ പല ചാരിറ്റി സ്ഥാപനങ്ങളും നിലനിൽപ്പിനായുള്ള പ്രതിസന്ധി നേരിടുകയാണ്. അതിനാൽ, ജീവകാരുണ്യ സംഘടനകളെ മാത്രം ആശ്രയിക്കാതെ, വരുമാനം വർധിപ്പിക്കാനുള്ള വഴികൾ കണ്ടെത്തി ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഫുഡ് ബാങ്ക്സ് ബി.സി. ആവശ്യപ്പെടുന്നു. ഇതിൻ്റെ ഭാഗമായി സർക്കാർ വേതനം വർധിപ്പിക്കുകയും മറ്റ് ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്.







