മിസിസാഗ/ടൊറന്റോ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഡീസൽ വിലയിലുണ്ടായ വൻ വർദ്ധനവ് കാനഡയിലെ ട്രക്കിംഗ്, ഗതാഗത മേഖലകളെ പ്രതിസന്ധിയിലാക്കുന്നു. ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ ഭക്ഷണസാധനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കാൻ കാരണമാകുമെന്ന് ട്രക്ക് ഉടമകളും ഡ്രൈവർമാരും മുന്നറിയിപ്പ് നൽകി. നിലവിൽ ടൊറന്റോയിൽ ഒരു ലോംഗ് ഹോൾ ട്രക്കിൽ 1,000 ലിറ്റർ ഡീസൽ അടിക്കാൻ ഏകദേശം 2,300 ഡോളറാണ് ചിലവ് വരുന്നത്. യുദ്ധം തുടങ്ങുന്നതിന് മുൻപുള്ളതിനേക്കാൾ 700 ഡോളറിലധികം വർദ്ധനവാണിത്.
ഗതാഗത ചിലവിന്റെ 30 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നുവെന്ന് സി.എസ്.എ ട്രാൻസ്പോർട്ടേഷൻ വൈസ് പ്രസിഡന്റ് റെബേക്ക ഹ്യൂബ്ഷ് പറഞ്ഞു. ടൊറന്റോയിൽ നിന്ന് കാലിഫോർണിയയിലേക്ക് ഒരു ലോഡ് എത്തിക്കാൻ കഴിഞ്ഞ മാസം 5,000 ഡോളർ മതിയായിരുന്നുവെങ്കിൽ ഇപ്പോഴത് 7,000 ഡോളറായി ഉയർന്നു. ഈ അധിക ബാധ്യത ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി. പല ട്രക്കിംഗ് കമ്പനികളും ഇപ്പോൾ ആഴ്ചയിലൊരിക്കൽ തങ്ങളുടെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കുകയാണ്.
നാല് ട്രക്കുകൾ സ്വന്തമായി ഓടിക്കുന്ന വാനിത് പുരി എന്ന ഓണർ-ഓപ്പറേറ്റർ പറയുന്നത് ഓരോ ട്രക്കിനും മാസം 1,000 ഡോളറോളം അധിക ചിലവ് വരുന്നു എന്നാണ്. “സർക്കാർ ദയവായി ഇടപെടണം, ഡീസലിന്മേലുള്ള നികുതി കുറച്ച് ഞങ്ങളെ സഹായിക്കണം,” എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വടക്കൻ മേഖലകളിലെ കമ്മ്യൂണിറ്റികളിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത് ഇത്തരം ചെറുകിട ട്രക്ക് ഉടമകളാണ്. ഡീസൽ വില ലിറ്ററിന് 2.29 ഡോളറിലേക്ക് ഉയർന്നത് ഡ്രൈവർമാരെയും ഞെട്ടിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇത് 1.60 ഡോളർ മാത്രമായിരുന്നു.
ഇന്ധനവില വർദ്ധനവ് ചരക്ക് നീക്കം മന്ദഗതിയിലാക്കാനും സാമ്പത്തിക രംഗത്തെ തളർത്താനും സാധ്യതയുണ്ട്. വസ്ത്രങ്ങൾ മുതൽ ആരോഗ്യ അനുബന്ധ സാധനങ്ങൾ വരെ നീളുന്ന വിതരണ ശൃംഖലയെ ഈ വിലക്കയറ്റം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധം എന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ലാത്തതിനാൽ വരും മാസങ്ങളിലും ഇന്ധനവില ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന വെണ്ടർമാർക്ക് കൂടുതൽ തുക നൽകേണ്ടി വരുന്നത് സൂപ്പർ മാർക്കറ്റുകളിലെ വിലനിലവാരത്തെയും നേരിട്ട് ബാധിക്കും.







