ഒട്ടാവ: നികുതി കുടിശികയെത്തുടർന്ന് ഫ്ലോറിഡയിൽ താമസിക്കുന്ന 61-കാരനായ കനേഡിയൻ പൗരനെ അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം പിടികൂടി വിവാദമായ ‘അലിഗേറ്റർ അൽകാട്രാസ്’ തടങ്കൽ പാളയത്തിലേക്ക് മാറ്റി. 20 വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ഡഗ്ലസ് ഡിക്സണെയാണ് ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇദ്ദേഹത്തെ അമേരിക്കയിൽ നിന്ന് നാടുകടത്താൻ കോടതി ഉത്തരവിട്ടു.
2005-ൽ മോൺട്രിയലിൽ നിന്ന് ഫ്ലോറിഡയിലേക്ക് കുടിയേറിയ ഡിക്സൺ, കോവിഡ് കാലത്ത് തന്റെ സ്മൂത്തി ഷോപ്പ് പൂട്ടേണ്ടി വന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. ഏകദേശം 30,000 ഡോളറോളം നികുതി കുടിശ്ശികയുണ്ടായിരുന്ന ഇദ്ദേഹം ഇതിനോടകം അതിന്റെ ഭൂരിഭാഗവും തിരിച്ചടച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 12,000 ഡോളർ അടയ്ക്കാത്തത് ‘ഗുരുതരമായ കുറ്റകൃത്യമായി’ കണക്കാക്കിയാണ് ഐസിഇ നടപടി സ്വീകരിച്ചത്. ഫെബ്രുവരി 10-ന് പ്രൊബേഷൻ ഓഫീസറിൽ പതിവ് സന്ദർശനം നടത്തുന്നതിനിടെയാണ് ഡിക്സണെ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.
ഫ്ലോറിഡയിലെ എവർഗ്ലേഡ്‌സിൽ പുതുതായി നിർമ്മിച്ച അലിഗേറ്റർ അൽകാട്രാസിലെ അനുഭവങ്ങൾ അതീവ ദയനീയമാണെന്ന് ഡിക്സൺ സിടിവി ന്യൂസിനോട് പറഞ്ഞു. 32 പേർക്ക് ഒന്നിച്ച് താമസിക്കാവുന്ന ഇടുങ്ങിയ സെല്ലുകളിൽ മൃഗങ്ങളെപ്പോലെയാണ് മനുഷ്യരെ പാർപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ സംഘടനകളും ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളും ഈ തടങ്കൽ പാളയത്തെ ‘കോൺസെൻട്രേഷൻ ക്യാമ്പ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. മോശമായ ഭക്ഷണം, കഠിനമായ തണുപ്പ്, ഉറക്കം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉച്ചത്തിലുള്ള ജനറേറ്റർ ശബ്ദം എന്നിവ അവിടെ സഹിക്കാനാവില്ലെന്നും ഡിക്സൺ പറഞ്ഞു.
മാർച്ച് അവസാനത്തോടെ നടന്ന ഇമിഗ്രേഷൻ ഹിയറിംഗിൽ ഡിക്സണെ നാടുകടത്താൻ വിധി വരികയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവ മഹിമയെക്കുറിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും നൽകിയ സാക്ഷ്യപത്രങ്ങൾ കോടതി പരിഗണിച്ചില്ല. ബുധനാഴ്ച ടൊറന്റോയിലേക്കുള്ള വിമാനത്തിൽ അദ്ദേഹത്തെ നാടുകടത്തും. അമേരിക്കയിൽ മക്കളും കൊച്ചുമക്കളുമായി കഴിഞ്ഞിരുന്ന ഡിക്സണ് ഇനി ഒരിക്കലും അവിടേക്ക് തിരികെ വരാൻ സാധിക്കില്ല. അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്ന കർശനമായ ഇമിഗ്രേഷൻ നയങ്ങളുടെ ഇരയാണ് ഡിക്സണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആഞ്ഞടിച്ചു.







