ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നു. രണ്ടര വയസുള്ള കുഞ്ഞുൾപ്പെടെ 40 പേർ ഞായറാഴ്‌ച കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആശുപത്രിയിൽ പോഷകാഹാരക്കുറവുമൂലമാണ് കുഞ്ഞ് മരിച്ചത്. 2023 ഒക്‌ടോബർ ഏഴിനുശേഷം ഇതുവരെ 66,005 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,68,162 പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങി നിരവധിപേരെ കാണാതായി.
ഗാസയിൽ വെടിനിർത്തലിന് രാജ്യാന്തര സമ്മർദം ഉയരുമ്പോഴും ആക്രമണവുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേൽ. ഗാസ സിറ്റി പൂർണമായി ഇല്ലാതാക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം. ഖത്തറിന്റെ നേതൃത്വത്തിൽ വെടിനിർത്തൽചർച്ച പുരോഗമിച്ചിരുന്നെങ്കിലും ഖത്തറിനെ ഇസ്രയേൽ ആക്രമിച്ചതോടെ ആ ശ്രമങ്ങൾ നിലച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.







