വൻകൂവർ: അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആലോചിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ മുൻ പ്രീമിയർ ക്രിസ്റ്റി ക്ലാർക്ക്. ഒരു കാനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ലിബറൽ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിക്കിന് അവർ പിന്തുണ പ്രഖ്യാപിച്ചു. ഫെഡറൽ ലിബറൽ നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ക്ലാർക്ക് ആദ്യം ആലോചിച്ചിരുന്നുവെങ്കിലും ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യമില്ലാത്തതിനാൽ അത് ഒഴിവാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.
മാർക്ക് കാർണിയുടെ നേതൃത്വത്തെ പ്രശംസിച്ച ക്രിസ്റ്റി ക്ലാർക്ക്, കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവിനെ വിമർശിച്ചു. ഡോണൾഡ് ട്രംപിനെ നേരിടാനുള്ള കഴിവ് പിയേർ പൊളിയേവിന് ഇല്ലെന്നും അവർ സൂചിപ്പിച്ചു. ബ്രിട്ടിഷ് കൊളംബിയയിൽ ഒരു സ്ഥാനാർത്ഥിയായോ സറോഗേറ്റായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച ക്രിസ്റ്റി ക്ലാർക്ക്, ലിബറൽ പാർട്ടിയോടുള്ള അവരുടെ പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു.
അതേസമയം, ക്രിസ്റ്റി ക്ലാർക്കിന്റെ സ്ഥാനാർത്ഥിത്വം സുപ്രധാനമാണെന്ന് പരിചയസമ്പന്നനായ വെറ്ററൻ പോൾസ്റ്റർ മരിയ കാൻസെക്കോ പറഞ്ഞു. ജസ്റ്റിൻ ട്രൂഡോ ഇപ്പോഴും ലിബറലുകളെ നയിക്കുന്നുണ്ടെങ്കിൽ അവർ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ലെന്നും കാൻസെക്കോ കൂട്ടിച്ചേർത്തു. വോട്ടർമാരുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ പിയേർ പൊളിയേവ് നടത്തുന്ന ശ്രമങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മത്സര സാധ്യത വർധിപ്പിക്കുമെന്നും അവർ പ്രവചിക്കുന്നു.