ആൽബർട്ടയിലെ ‘ഫോറെവർ കനേഡിയൻ പെറ്റീഷനെ’ക്കുറിച്ച് ചർച്ച ചെയ്യാൻ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. മുൻ മന്ത്രി തോമസ് ലുകാസാക്കിന്റെ നേതൃത്വത്തിൽ നടന്ന ഈ പെറ്റീഷനിൽ നാല് ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. പെറ്റീഷൻ ഒരു ജനഹിതപരിശോധന ആവശ്യപ്പെടുന്നതിനാൽ ഇതിൽ ചില നിയമപരമായ വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രീമിയർ പറഞ്ഞു. ഭൂരിഭാഗം ആളുകളും വോട്ടെടുപ്പ് പ്രതീക്ഷിച്ചാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത് എന്നതിനാൽ കൂടുതൽ പഠനം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ഒരു പൊതു വോട്ടെടുപ്പ് വേണമോ അതോ നിയമസഭയിൽ വോട്ടിംഗ് വേണോ എന്ന കാര്യത്തിൽ സമിതി തീരുമാനമെടുക്കും. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റിൽ ഈ വിഷയം ഉൾപ്പെടുത്താനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വളരെ ഗൗരവത്തോടെയാണ് ഈ നീക്കത്തെ കാണുന്നതെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.







