തിരുവനന്തപുരം: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നടപ്പിലാക്കാനൊരുങ്ങുന്ന എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ കേരളത്തിൽ എസ്ഐആർ പ്രയാസമാകില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കറിന്റെ പ്രതികണം. വോട്ടവകാശമുള്ള ആരും പട്ടികയിൽ നിന്ന് പുറത്താകില്ല. പ്രവാസികൾ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറുമായി സഹകരിക്കണം. തെരഞ്ഞെടുപ്പിനെ എസ് ഐ ആർ ബാധിക്കില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് നടക്കും. മൂന്നാം തീയതി വരെയാണ് പ്രിൻറ്റിംഗ്. അതിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർമാരുമായി ഇന്ന് ചർച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും ചർച്ച ചെയ്യും.
എസ്ഐആർ നടപടികളെ എതിർക്കുമെന്ന് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്നാണ് സിപിഎം ആരോപണം. എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമെന്ന് എൽഡിഎഫ് പ്രസ്താവനയിറക്കി. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ഈ സമയം എസ് ഐ ആർ നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് കോൺഗ്രസ് നിലപാട്.നാളത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കാനാണ് പാർട്ടികളുടെ നീക്കം. നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്







