ആലപ്പുഴ: കഞ്ചാവ് കേസിൽ യു. പ്രതിഭ എംഎൽഎയുടെ മകനുൾപ്പെടെ ഏഴു പേരെ ഒഴിവാക്കി എക്സൈസ് നർകോട്ടിക് സ്പെഷൽ സ‌്ക്വാഡ് കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ കേസിൽ രണ്ടു പ്രതികൾ മാത്രമായി. എംഎൽഎയുടെ മകൻ കനിവിനെ അടക്കം പ്രതിയാക്കി എഫ്ഐആർ ഇട്ട കേസിലാണ് മാറ്റം. തെളിവുകളുടെ അഭാവത്തിൽ ഏഴുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായി നേരത്തെ എക്സൈസ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം. മൂന്നു ഗ്രാം കഞ്ചാവുമായി കനിവുൾപ്പെടെ 9 പേരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഒമ്പതാം പ്രതിയായിരുന്നു കനിവ്. ഒന്നാം പ്രതിയിൽനിന്ന് കഞ്ചാവും രണ്ടാം പ്രതിയിൽനിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുള്ളവർ കഞ്ചാവ് ഉപയോഗിച്ചെന്നായിരുന്നു മഹസറിലുണ്ടായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തിൽ വിട്ടു.
കുട്ടനാട് എക്സൈസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് മകനെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ച് യു.പ്രതിഭ എംഎൽഎ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ വൈദ്യ പരിശോധന നടത്താത്തതിനാൽ പ്രതികൾ കഞ്ചാവ് ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടില്ല. മറ്റു സാക്ഷികളും ഇല്ലാത്ത സാഹചര്യത്തിലാണ് 7 പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്.