കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റിൽ നിന്നും 2035 ആകുമ്പോഴേക്കും 30,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് സി.ഇ.ഒ ഡഗ് എറ്റിംഗർ. വിരമിക്കൽ, സ്വമേധയാ ഉള്ള പിരിഞ്ഞുപോകൽ മാർഗങ്ങളിലൂടെയായിരിക്കും ജീവനക്കാരെ ഒഴിവാക്കുന്നത്. കമ്പനിയിലെ അവശ്യജീവനക്കാരെ മാത്രം നിലനിറുത്തി സേവനങ്ങൾ ആധുനികവൽക്കരിക്കാനും പിടിച്ചുനിൽക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. കാനഡ പോസ്റ്റ് നിലവിൽ പാപ്പരത്താവസ്ഥയിലാണെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിൻഡല എൽ-ഹേഗ് വെളിപ്പെടുത്തി. വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ നഷ്ടം മാത്രം നൂറുകോടി ഡോളറിലെത്തി. ഇത് 2024-ലെ ഇതേ കാലയളവിലെ നഷ്ടത്തേക്കാൾ 2390 ലക്ഷം ഡോളർ കൂടുതലാണ്. മൂന്നാം പാദത്തിൽ നികുതി ഒഴിവാക്കിയാൽ 54.1 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത് കാനഡ പോസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ്. 2018 നും 2024 നും ഇടയിൽ കാനഡ പോസ്റ്റിന്റെ നികുതിക്ക് മുമ്പുള്ള നഷ്ടം 380കോടി ഡോളറായിരുന്നു.
കഴിഞ്ഞ വർഷം അവസാനം ഏകദേശം 62,000 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ജീവനക്കാരെ കുറയ്ക്കുന്നതിനായി ആദ്യം തന്നെ പിരിച്ചുവിടൽ മാർഗം സ്വീകരിക്കുമെന്ന് നേരത്തെ സി.ഇ.ഒ വ്യക്തമാക്കിയിരുന്നു. 2030 ആകുമ്പോഴേക്കും വിരമിക്കൽ, സ്വമേധയാ ഉള്ള പിരിഞ്ഞുപോകൽ വഴി 16,000 ജീവനക്കാരെ ഒഴിവാക്കാനാണ് നീക്കം. കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി ജനുവരിയിൽ ഫെഡറൽ ഗവൺമെന്റ് 103.4 കോടി ഡോളർ തിരിച്ചടയ്ക്കേണ്ട വായ്പ അനുവദിച്ചിരുന്നു. ഈ വായ്പയിൽ നിന്നും 75.5 കോടി ഡോളർ മൂന്നാം പാദത്തിലെ പ്രവർത്തനങ്ങൾക്കായി കമ്പനി ഉപയോഗിച്ചു. മാറ്റങ്ങൾ പ്രയോജനപ്പെടുത്താനും നഷ്ടങ്ങളിൽ നിന്നും കരകയറാനുമുള്ള പുതിയ പദ്ധതികളുമായി കാനഡ പോസ്റ്റ് ഫെഡറൽ സർക്കാരിന് നവംബർ ആദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.







