മാരക മയക്കുമരുന്നായ ഫെന്റനൈൽ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ അതിർത്തികളിൽ നിയോഗിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നത് തടയാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
നിലവിൽ പലതരം മയക്കുമരുന്നുകൾ കണ്ടെത്താൻ കാനഡയിൽ ഡോഗ് സ്ക്വാഡുകളുടെ സേവനമുണ്ടെങ്കിലും, ഫെന്റനൈൽ മാത്രം കണ്ടെത്താനായി ഒരു പ്രത്യേക വിഭാഗം വരുന്നത് ഇതാദ്യമായാണ്. അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാനും മയക്കുമരുന്ന് മാഫിയകളെ പിടികൂടാനും ഈ പുതിയ സേന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 130 കോടി ഡോളറാണ് രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.
അമേരിക്കൻ അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്നത് തടയാൻ കാനഡ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മാത്രം മുപ്പതിനായിരത്തിലധികം തവണയാണ് അതിർത്തിയിൽ നിന്ന് ഫെന്റനൈൽ പിടികൂടിയത്. ഈ സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങളും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ച് പരിശോധന കർശനമാക്കാൻ കാനഡ തീരുമാനിച്ചത്.







