എഡ്മണ്ടൻ: കുടിയേറ്റക്കാർക്കുള്ള സാമൂഹിക സേവനങ്ങൾ തുടരണോ എന്ന വിഷയത്തിൽ ആൽബെർട്ടയിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഈ വേനൽക്കാലത്ത് ജനങ്ങൾക്ക് മുന്നിൽ ചർച്ചയ്ക്കായി അവതരിപ്പിക്കുന്ന വിഷയങ്ങളിലൊന്ന് കൂടിയാണ് ഇത്. റഫറണ്ടം ചോദ്യങ്ങളെക്കുറിച്ച് പൗരന്മാരുമായി കൂടിയാലോചിക്കാൻ ആൽബെർട്ട നെക്സ്റ്റ് പാനലിലെ 15 അംഗങ്ങൾ പ്രവിശ്യയിലുടനീളം സഞ്ചരിക്കുകയാണ്.
കാനഡയിലേക്ക് ആരെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഫെഡറൽ സർക്കാർ ആണെങ്കിലും, അവർക്ക് വേണ്ട മിക്ക സാമൂഹിക സേവനങ്ങൾക്കും പണം നൽകേണ്ടത് പ്രവിശ്യകളുടെ ചുമതലയാണെന്ന് പാനൽ പുറത്തിറക്കിയ വെബ്സൈറ്റിലെ ഒരു വീഡിയോ പറയുന്നു.
ഉയർന്ന ഭവന ചെലവുകൾക്കും തൊഴിലില്ലായ്മ നിരക്കുകൾക്കും കുടിയേറ്റമാണ് കാരണമെന്നും വീഡിയോയിലുണ്ട്. മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന നിരവധി വിഭജനങ്ങളും തർക്കങ്ങളും തങ്ങളിലേക്ക് കുടിയേറ്റത്തിലൂടെ കടന്നുവരുന്നു എന്നും വീഡിയോ വ്യക്തമാക്കുന്നു. കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളും ജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. കൂടുതൽ പേരും സാമൂഹിക സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെ എതിർക്കുകയാണ്. പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ കുടിയേറ്റത്തിന് എതിരെയുള്ള നിലപാടുകളെ വിമർശിക്കുന്നവരും കുറവല്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് ആൽബർട്ടയുടെ ജനസംഖ്യ ഇരട്ടിയായി വർദ്ധിപ്പിച്ച് പത്ത് ലക്ഷത്തിലെത്തിക്കണമെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞിരുന്നു. ഇങ്ങനെ അഭിപ്രായപ്പെട്ടൊരാൾ ഇപ്പോൾ കുടിയേറ്റക്കാർക്കെതിരെ നിലപാടെടുക്കുന്നത് പരിഹാസ്യമാണെന്നാണ് ചിലരുടെ വാദം.