ഇക്വഡോർ പ്രസിഡൻ്റ് ഡാനിയേൽ നൊബോവയ്ക്ക് നേരെ വധശ്രമം നടന്നതായി റിപ്പോർട്ട്. ഡീസൽ സബ്സിഡി അവസാനിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാർ നൊബോവയുടെ കാർ വളയുകയും വെടിയുതിർക്കുകയും ചെയ്തു. പ്രസിഡൻ്റിൻ്റെ വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി പരിസ്ഥിതി – ഊർജ്ജ മന്ത്രി ഇനെസ് മൻസാനോ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിഷേധക്കാർക്കെതിരെ തീവ്രവാദ കുറ്റത്തിനും വധശ്രമത്തിനും കേസെടുക്കുമെന്ന് നൊബോവയുടെ ഓഫിസ് അറിയിച്ചു.
അതേസമയം, നൊബോവയുടെ വരവിനായി ഒരുമിച്ച പ്രതിഷേധക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണം ഉണ്ടായെന്നും, ക്രൂരമായ പൊലീസ്-സൈനിക നടപടിയിൽ പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇരയായെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ഡീസൽ സബ്സിഡികൾ അവസാനിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 16 ദിവസം മുൻപാണ് രാജ്യത്ത് പണിമുടക്ക് ആരംഭിച്ചത്. ഈ നടപടി ചെറുകിട കർഷകരുടെ ഉൾപ്പെടെ ജീവിതച്ചെലവ് വർധിപ്പിക്കുമെന്നാണ് വിമർശകരുടെ വാദം.







