കാനഡയിൽ ഭീകര സംഘടനയായി പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് സംഘത്തിന് അനുകൂല നിലപാടുമായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ആർസിഎംപി റിപ്പോർട്ട് തള്ളി ഡേവിഡ് എബി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ജൂണിൽ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട അതേ പ്രീമിയർ തന്നെ ഇപ്പോൾ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആർ.സി.എം.പി റിപ്പോർട്ട് രഹസ്യാന്വേഷണ വിവരങ്ങളല്ലെന്നും, മറിച്ച് ഒരു വർഷം മുൻപുള്ള പത്രവാർത്തകളുടെ സംഗ്രഹം മാത്രമാണെന്നുമാണ് ഡേവിഡ് എബി പറയുന്നത്.
പ്രീമിയറുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും അപകടകരവുമാണെന്ന് കനേഡിയൻ സിഖ് സംഘടനകൾ ആരോപിച്ചു. ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന് കാനഡയിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വെറും പത്രവാർത്തകളല്ല, മറിച്ച് ദേശീയ സുരക്ഷാ വിലയിരുത്തലാണെന്നും വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഗുരുതരമായ സുരക്ഷാ റിപ്പോർട്ടുകളെ ഡേവിഡ് എബി നിസാരവൽക്കരിക്കുകയാണെന്ന് കനേഡിയൻ സിഖ് ഗ്രൂപ്പുകളും പ്രതിപക്ഷവും വിമർശിച്ചു.







