കാൽഗറി: കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ച ഹിതപരിശോധന താൽക്കാലിക വിദേശ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിതെളിക്കുന്നു. ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയിൽ, കുടിയേറ്റക്കാർക്ക് നൽകിവരുന്ന സർക്കാർ ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള അഞ്ച് പ്രധാന ചോദ്യങ്ങളാണ് ജനങ്ങൾക്ക് മുന്നിലെത്തുക. പ്രവിശ്യയിലെ ജനസംഖ്യയിലുണ്ടായ അതിവേഗത്തിലുള്ള വർദ്ധനവ് സ്കൂളുകൾ, ആശുപത്രികൾ, മറ്റ് സാമൂഹിക പദ്ധതികൾ എന്നിവയ്ക്ക് മേൽ അമിതഭാരം ഉണ്ടാക്കുന്നു എന്നതാണ് സ്മിത്തിന്റെ പ്രധാന വാദം.
താൽക്കാലിക വിദേശ തൊഴിലാളികൾക്ക് (Temporary Foreign Workers) നിലവിൽ ലഭിക്കുന്ന ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, മറ്റ് സാമൂഹിക സേവനങ്ങൾ എന്നിവ കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡൻസുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തണമോ എന്നതാണ് ഹിതപരിശോധനയിലെ പ്രധാന ചോദ്യം. കൂടാതെ, നോൺ-പെർമനന്റ് റെസിഡന്റുകൾക്ക് സാമൂഹിക സഹായങ്ങൾ ലഭിക്കുന്നതിന് 12 മാസത്തെ താമസ കാലാവധി നിർബന്ധമാക്കുക, ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾക്കായി പ്രത്യേക ഫീസുകൾ ഈടാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇതിലുണ്ട്. ടൂറിസം, സർവീസ് മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികളെ ഈ തീരുമാനം നേരിട്ട് ബാധിക്കും. തങ്ങളുടെ പി.ആർ (PR) സ്വപ്നങ്ങൾക്ക് ഈ നീക്കം തടസ്സമാകുമോ എന്ന ഭീതിയിലാണ് പലരും.
ആൽബർട്ടയിലെ ടൂറിസം മേഖല വിദേശ തൊഴിലാളികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇത്തരമൊരു നിയന്ത്രണം വന്നാൽ പ്രവിശ്യ വിദേശ തൊഴിലാളികൾക്ക് ആകർഷമല്ലാതാകുമെന്നും ഇത് ബിസിനസ് മേഖലയെ തകർക്കുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, പ്രതിപക്ഷമായ എൻഡിപി (NDP) ഈ നീക്കത്തെ ശക്തമായി വിമർശിച്ചു. സ്വന്തം സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾ മറച്ചുവെക്കാൻ കുടിയേറ്റക്കാരെ ബലിയാടാക്കുകയാണെന്നും ഇത് പ്രവിശ്യയിൽ വർണ്ണവിവേചനവും വിദ്വേഷവും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും എൻഡിപി ഉപനേതാവ് രാഖി പഞ്ചോളി പറഞ്ഞു. എണ്ണവിലയിലുണ്ടായ ഇടിവ് മൂലമുള്ള ബജറ്റ് കമ്മി നികത്താൻ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് സാമൂഹിക പ്രവർത്തകരുടെയും പക്ഷം. വരും മാസങ്ങളിൽ ആൽബർട്ടയിൽ ഈ വിഷയത്തിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് സാധ്യത.







