കാൽഗറി: ഫോണിലൂടെ ബോ റിവർ ശബ്ദം കേൾക്കാൻ ആളുകളെ അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വിമർശനം ഉയരുന്നു. പദ്ധതിക്കായി 65,000 ഡോളർ ചിലവാക്കേണ്ടിയിരുന്നില്ല എന്ന് നികുതിദായകരുടെ വിമർശനം. 2021ൽ കാൽഗറി ആർട്‌സ് ഡെവലപ്‌മെൻ്റ് തുടക്കമിട്ട പദ്ധതിക്ക് എതിരെയാണ് വിമർശനം ഉയരുന്നത്. നഗരത്തിലെ പൊതു കലാ പരിപാടിയുടെ ചുമതലയുള്ള സംഘടനയാണ് കാൽഗറി ആർട്‌സ് ഡെവലപ്‌മെൻ്റ്. പദ്ധതിയുടെ ഭാഗമായി ഒരു ഫോൺ നമ്പറിലേക്ക് വിളിച്ചാൽ ജനങ്ങൾക്ക് ബോ നദിയുടെ ശബ്ദം കേൾക്കാൻ കഴിയുമായിരുന്നു. 65000 ഡോളറായിരുന്നു ഇതിനായി ചെലവാക്കിയത്.
കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ 2024ൽ നഗരത്തിന് വിവരാവകാശം വഴി നൽകിയ അപേക്ഷയിലാണ് റീകണക്റ്റിംഗ് ടു ദി ബോ പബ്ലിക് ആർട്ട് പ്രോജക്റ്റിന് 65,194 ഡോളർ ചെലവായതായി വെളിപ്പെടുത്തൽ ഉണ്ടായത്. ഒരു നദിയുടെ ശബ്ദം കേൾക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് നദിയുടെ അരികിൽ പോയി ഇരിക്കാം, പക്ഷേ കാൽഗറി നഗരം നികുതിദായകരെ ഇതിനായി പണം നൽകാൻ നിർബന്ധിക്കരുത്,” ഫെഡറേഷന്റെ ആൽബെർട്ട ഡയറക്ടർ ക്രിസ് സിംസ് വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ഈ പദ്ധതി നിലവിലുണ്ടായിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നമ്പറിലേക്ക് ഇപ്പോൾ വിളിക്കുമ്പോൾ പ്രോജക്റ്റ് അവസാനിച്ചുവെന്ന് അറിയിക്കുന്ന ഒരു ഓട്ടോമേറ്റഡ് സന്ദേശമാണ് തിരികെ ലഭിക്കുക.