ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തി. ജെറുസലേമിന് സമീപമുള്ള ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് നെതന്യാഹു ലോകത്തെ അറിയിച്ചത്. “ഞാൻ മരിച്ചു എന്ന് അവർ പറയുന്നുണ്ടോ? എങ്കിൽ ഞാൻ കാപ്പി കുടിക്കാൻ മരിക്കുകയാണ് (I’m dying for coffee)” എന്ന് ഹീബ്രു ഭാഷയിലെ ഒരു പ്രയോഗം (Dead for something – ഒരു കാര്യത്തെ അമിതമായി ഇഷ്ടപ്പെടുക) തമാശരൂപേണ ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പക്കൽ ആറ് വിരലുകൾ ഉണ്ടെന്നും അതിനാൽ അദ്ദേഹം പുറത്തുവിട്ട പഴയ വീഡിയോ എഐ നിർമ്മിതമാണെന്നും തരത്തിൽ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി തന്റെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ കാണിച്ച് വിരലുകൾ എണ്ണി നോക്കാൻ അദ്ദേഹം പരിഹസിച്ചു കൊണ്ട് ആവശ്യപ്പെട്ടു. വീഡിയോയിലെ വിരലുകളുടെ എണ്ണത്തെക്കുറിച്ചുള്ള തർക്കങ്ങൾ വെറും ക്യാമറ ആംഗിൾ മൂലമുണ്ടായ ഒപ്റ്റിക്കൽ ഇല്യൂഷൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഇറാൻ്റെ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെട്ടു. ഇസ്രായേൽ സൈന്യം ഇറാനിലും ലെബനനിലും അതിശക്തമായ തിരിച്ചടി നൽകിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയാത്ത പല തന്ത്രപ്രധാന നീക്കങ്ങളും സൈന്യം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പിന്തുണയാണ് തനിക്കും സൈന്യത്തിനും കരുത്ത് നൽകുന്നതെന്ന് പറഞ്ഞ നെതന്യാഹു, വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്ന് ഓർമ്മിപ്പിച്ചു.







