ചെന്നൈ: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓർഡർ ചെയ്ത ഐസ്ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസിൽ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നൽകണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹർജിക്കാരൻ.
2023 സെപ്റ്റംബർ 20ന് അണ്ണാ നഗറിലെ ഐസ്ക്രീം കടയിൽനിന്നുള്ള ഇറ്റാലിയൻ കസാട്ട ഐസ്ക്രീം കേക്കാണു ഫിറോസ് ഓർഡർ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ പരമാവധി ചില്ലറ വില (എംആർപി) 300 രൂപയാണെന്നു കണ്ടെത്തിയതോടെയാണു പരാതി നൽകിയത്. അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയിൽ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.
ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം ഭക്ഷ്യവസ്തുക്കളുടെ എംആർപിക്കു മുകളിൽ 700 രൂപ അധികമായി ഈടാക്കുന്നത് അന്യായമായ വ്യാപാരവും സേവനത്തിലെ അപര്യാപ്തതയുമാണെന്നു ബെഞ്ച് വിലയിരുത്തി. തുടർന്നാണ് ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 2,000 രൂപയും നൽകണമെന്ന് ഉത്തരവിട്ടത്.