തിരുവനന്തപുരം: കമ്യൂണിസ്റ്റുകൾ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം.
‘‘സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതൽ 20 വർഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കംപ്യൂട്ടറുകൾ വന്നപ്പോൾ, കമ്യൂണിസ്റ്റ് ഗൂണ്ടകൾ പൊതുമേഖലാ ഓഫിസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റുകാർ 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിക്കും, പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും’’ – ശശി തരൂർ എക്സിൽ കുറിച്ചു.
മാറ്റങ്ങളുടെ യഥാർഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്നു മനസിലാക്കാൻ കമ്യൂണിസ്റ്റുകൾക്ക് വർഷങ്ങളെടുത്തു. ആ സാധരണക്കാരനു വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നതെന്നും ശശി തരൂർ പറയുന്നു.