വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ സിഎംഎ സിജിഎം അമേരിക്കയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങുന്നു. ഈ നിക്ഷേപം വഴി യുഎസിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങൾ, ടെർമിനൽ നവീകരണം എന്നിവയുടെ പ്രവർത്തനങ്ങളിലേക്കാണ് നിക്ഷേപിക്കുന്നത്. രാജ്യത്ത് കൂടുതൽ കപ്പലുകൾ നിർമിക്കുന്നതിനുള്ള പദ്ധതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു. മുമ്പ് ഒരു ദിവസം ഒരു കപ്പൽ യുഎസ് നിർമിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കപ്പലുകൾ നിർമിക്കാനുള്ള പദ്ധതികൾ ആരംഭിക്കുമെന്നും ട്രംപ് പൊതുസമ്മേളനത്തിൽ പറഞ്ഞു.
യുഎസ് ഫ്‌ളാഗ് കപ്പലുകളുടെ എണ്ണം പത്തിൽ നിന്ന് 30 ആയി ഉയർത്താനും സിഎംഎ സിജിഎം പദ്ധതിയിടുന്നുണ്ട്. വൈറ്റ് ഹൗസിൽ കപ്പൽ നിർമാണത്തിന്റെ നടപടികൾക്കായി പുതിയ ഓഫീസ് നിർമിക്കുന്നതിനുള്ള തീരുമാനവും ട്രംപ് പങ്കുവച്ചിട്ടുണ്ട്. ലോകത്തുടനീളം 750 കണ്ടെയ്‌നർ കപ്പലുകളാണ് സിഎംഎ- സിജിഎം കമ്പനിക്കുള്ളത്. കഴിഞ്ഞ ദിവസം സിഎംഎ- സിജിഎം ചെയർമാനും സിഇഒയുമായ റുഡോൾഫ് സാദേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.