തിരുവനന്തപുരം: അനധികൃതസ്വത്തു സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു.
റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയപ്പോൾ കേസ് നിലനിൽക്കുന്നത് കോടതിയിൽ അല്ലേ എന്നും റിപ്പോർട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടതെന്നും ജഡ്ജി എം.വി.രാജകുമാര ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നു റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്. റിപ്പോർട്ട് പരിശോധിച്ച് കോടതി തുടർനടപടി സ്വീകരിക്കും.
അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച് ഒപ്പിട്ടത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ അജിത്കുമാർ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു.
എം.ആർ. അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.