മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് (ദി മെറ്റ്), ഗുഗ്ഗൻഹൈം മ്യൂസിയം തുടങ്ങി ന്യൂയോർക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ പതിനായിരക്കണക്കിന് ആളുകൾക്ക് ലിജിയണേഴ്‌സ് (Legionnaires’) രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടായിരുന്നിട്ടും, അധികൃതർ സന്ദർശകർക്ക് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ന്യൂയോർക്കിലെ അപ്പർ ഈസ്റ്റ് സൈഡിൽ ഉണ്ടായ ഈ രോഗബാധയെ തുടർന്ന് ഇതുവരെ അഞ്ച് പേർ മരണപ്പെടുകയും 87-ഓളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 2 മുതൽ നടത്തിയ പരിശോധനയിൽ മെറ്റ്, ഗുഗ്ഗൻഹൈം മ്യൂസിയം, മാരിയറ്റ് ഹോട്ടൽ, ഓൾ സോൾസ് ചർച്ച് തുടങ്ങി നിരവധി കേന്ദ്രങ്ങളിലെ കൂളിംഗ് ടവറുകളിൽ ലിജിയോണെല്ല (Legionella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി സിറ്റി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ രോഗാണു സാന്നിധ്യം കണ്ടെത്തിയ പ്രമുഖ സ്ഥാപനങ്ങളൊന്നും തന്നെ തങ്ങളുടെ സന്ദർശകർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നോ, വൈദ്യപരിശോധന നടത്തണമെന്നോ മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ വെബ്‌സൈറ്റ് അറിയിപ്പുകളോ നൽകിയില്ല. ജൂലൈ 8-ന് തന്നെ ബാക്ടീരിയ സാന്നിധ്യത്തെക്കുറിച്ച് ജീവനക്കാരെ അറിയിച്ചിരുന്നുവെങ്കിലും ഉപഭോക്താക്കളോട് ഇത് പറയാൻ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്ന് ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു ജീവനക്കാരൻ വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനത്തിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടോ എന്നറിയാൻ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ മേൽവിലാസം നൽകി പരിശോധിക്കേണ്ട അവസ്ഥയായിരുന്നു.
ലിജിയോണെല്ല ബാക്ടീരിയ അടങ്ങിയ വെള്ളത്തുള്ളികളോ മഞ്ഞോ ശ്വസിക്കുന്നതിലൂടെയാണ് ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയയുടെ ഗുരുതര രൂപമായ ലിജിയണേഴ്‌സ് രോഗം പകരുന്നത്. രോഗം ബാധിച്ച പത്തിൽ ഒരാൾ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എസ് സി.ഡി.സി (CDC) മുന്നറിയിപ്പ് നൽകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ കൃത്യമായ രോഗനിർണ്ണയവും ചികിത്സയും ലഭിച്ചില്ലെങ്കിൽ അത് മരണത്തിന് വരെ കാരണമായേക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വൻതുക ലാഭം ലക്ഷ്യമിട്ട് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കിയ സ്ഥാപനങ്ങൾക്കെതിരെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ജോവാൻ അരിയോള കടുത്ത വിമർശനമുന്നയിച്ചു. വേനൽക്കാലത്തെ വലിയ വരുമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് പല സ്ഥാപനങ്ങളും സന്ദർശകരിൽ നിന്ന് ഈ വിവരങ്ങൾ മറച്ചുവെച്ചതെന്ന് അവർ ആരോപിച്ചു.
അതേസമയം, ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ഉടൻ തന്നെ തങ്ങളുടെ വാട്ടർ സിസ്റ്റങ്ങൾ പൂർണ്ണമായി ശുദ്ധീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും, സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും മെറ്റ് അധികൃതർ അവകാശപ്പെട്ടു. മ്യൂസിയം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഗുഗ്ഗൻഹൈം വക്താവും വ്യക്തമാക്കി. എന്നാൽ, ചില ചെറുകിട സ്ഥാപനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിരുന്നു.
വിഷയത്തിൽ വിഴ്ച വരുത്തിയ കെട്ടിടങ്ങളിലെ കൂളിംഗ് ടവറുകൾ മുൻകൂട്ടി ശുദ്ധീകരിക്കുന്നതിനായി പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിൻ അറിയിച്ചു. കൂടാതെ, രോഗബാധയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ നൽകുന്നതിൽ മാംദാനി ഭരണകൂടത്തിന് സംഭവിച്ച വീഴ്ച അന്വേഷിക്കാൻ സെപ്റ്റംബറിൽ വിചാരണ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.







