ഒൻ്റാറിയോ: കാനഡയിൽ പാക്കറ്റ് മാംസത്തിൻ്റെ തൂക്കത്തിൽ കുറവുവരുത്തി ഉപഭോക്താക്കളെ പലചരക്ക് വ്യാപാരികൾ കബളിപ്പിക്കുന്നതായി റിപ്പോർട്ട്. സിബിസി ന്യൂസിന്റെ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പലചരക്ക് വ്യാപാരികൾ മാംസത്തിൻ്റെ തൂക്കത്തിൽ കുറവു വരുത്തി ഉപഭോക്താക്കളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതായിട്ടാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
കുറച്ച് മാസങ്ങളായി, സിബിസി ന്യൂസ് കാനഡയിലെ മൂന്ന് വ്യത്യസ്ത പ്രവിശ്യകളിലെ ഏഴ് പ്രധാന പലചരക്ക് കടകൾ സന്ദർശിച്ച് അന്വേഷണം നടത്തി. ഇവയിൽ നാലിടത്തുനിന്ന് തൂക്കം കുറഞ്ഞ മാംസത്തിൻ്റെ പൊതികൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലോബ്ലാ സ്റ്റോറുകൾ, സോബീസിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സ്റ്റോർ, വാൾമാർട്ടിൻ്റെ ഒരു ഷോറൂം എന്നിവിടങ്ങളിൽനിന്നാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.
തൂക്കക്കുറവുള്ള മാംസപാക്കറ്റുകൾ വില്ക്കുന്നതിലൂടെ ഉപഭോക്താക്കളിൽനിന്ന് നാല് മുതൽ 11 ശതമാനം വരെ വില കൂടുതലാണ് ഈടാക്കിയത്. പലചരക്ക് വ്യാപാരികൾ ഇറച്ചി തൂക്കം തെറ്റിക്കുന്ന പ്രശ്നം വർഷങ്ങളായി തുടരുന്നുവെന്ന് മുൻ ഫുഡ് ഇൻസ്പെക്ടർ പറയുന്നു. 2023 ഡിസംബർ കാലയളവിൽ 80 കടകളിൽ തൂക്കം കുറഞ്ഞ മാംസം വിറ്റുകൊണ്ട്, ലോബ്ലാവ് ഗ്രോസറി ശൃംഖല ഉപഭോക്താക്കളിൽനിന്ന് അമിത നിരക്ക് ഈടാക്കിയതായി സിബിസി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.