അമേരിക്കയിലെ കെന്റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് നാല് പേർ മരിച്ചു. കെന്റിക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകര്‍ന്നത്. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി കെന്റക്കി ഗവര്‍ണര്‍ ആന്റി ബഷര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാള്‍ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.
വിമാനത്താവളം ഉള്‍പ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. മക്‌ഡൊണല്‍ ഡഗ്ലസ് നിര്‍മ്മിച്ച എം.ഡി. 11 എഫ് വിമാനമാണ് തകര്‍ന്നുവീണത്. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലണ്‍ ഇന്ധനവുമായാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് ലൂയിവില്‍ വിമാനത്താവളം താത്കാലികമായി അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റണ്‍വേ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.







