കാനഡയിലെ കൗമാരക്കാർക്കും യുവാക്കൾക്കുമിടയിൽ ഇ-സിഗരറ്റ് അഥവാ വേപ്പിങ് (Vaping) ഉപയോഗം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ നികോട്ടിൻ ഉപയോഗം 2045-ഓടെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയായി കുറച്ചുകൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രമുഖ ആരോഗ്യ സംഘടനകൾ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. 25 വയസ്സിന് താഴെയുള്ളവരിലാണ് നിലവിൽ നികോട്ടിൻ ഉപയോഗം ഏറ്റവും വേഗത്തിൽ പടരുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 15 ശതമാനം വിദ്യാർത്ഥികളും കഴിഞ്ഞ ഒരു മാസത്തിനിടെ വേപ്പിങ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തി. ഇതിൽ പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ നിരക്ക് 27 ശതമാനമെന്ന ഉയർന്ന നിലയിലാണ്. സിഗരറ്റുകളെ അപേക്ഷിച്ച് വിലക്കുറവും വ്യത്യസ്ത രുചികളിലും മണങ്ങളിലുമുള്ള (Flavours) ലഭ്യതയുമാണ് വേപ്പിങ് ഉൽപ്പന്നങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നത്. കൂടാതെ സിഗരറ്റ് പാക്കറ്റുകളിലേതുപോലെ ആരോഗ്യ മുന്നറിയിപ്പുകളോ ഭയപ്പെടുത്തുന്ന ചിത്രങ്ങളോ ഇവയിൽ ഉണ്ടാകാറില്ലെന്നതും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും ‘ട്രെൻഡ്’ ആയി കാണാൻ കൗമാരക്കാരെ പ്രേരിപ്പിക്കുന്നു. വേപ്പിങ് വഴി ശരീരത്തിലെത്തുന്ന നികോട്ടിൻ മസ്തിഷ്ക ഘടനയെ സ്വാധീനിക്കുകയും കടുത്ത ലഹരിക്ക് അടിമകളാക്കുകയും ചെയ്യുമെന്ന് ‘ആക്ഷൻ ഓൺ സ്മോക്കിങ് ആൻഡ് ഹെൽത്ത്’ എക്സിക്യൂട്ടീവ് ഡയറക്ടർ ലെസ് ഹേഗൻ ചൂണ്ടിക്കാണിക്കുന്നു.






