മുംബൈ ഭീകരാക്രമണത്തിൽ ആരോപണവിധേയനായ പാകിസ്താൻ വംശജൻ തഹാവൂർ റാണാ ഹുസൈന്റെ പൗരത്വം റദ്ദാക്കാൻ കാനഡ സർക്കാർ നടപടി ആരംഭിച്ചു. 2001-ൽ പൗരത്വം നേടിയപ്പോൾ അപേക്ഷാ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാണിച്ചാണ് ഇമിഗ്രേഷൻ വിഭാഗം റാണയ്ക്ക് നോട്ടീസ് നൽകിയത്. നിലവിൽ ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 65 വയസ്സുള്ള റാണാ ഹുസൈൻ, ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് മുംബൈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുകയാണ്.
ഭീകരവാദ ആരോപണങ്ങളുടെ പേരിലല്ല, മറിച്ച് പൗരത്വ അപേക്ഷയിൽ താമസം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചതിനാണ് നടപടിയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. 2000-ൽ പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ കഴിഞ്ഞ നാല് വർഷം ഒട്ടാവ നഗരത്തിലും ടൊറന്റോയിലുമായി താമസിച്ചുവെന്നും ആറുദിവസം മാത്രമാണ് രാജ്യത്തിന് പുറത്തുപോയതെന്നുമാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ ആർ.സി.എം.പി നടത്തിയ അന്വേഷണത്തിൽ ഈ കാലയളവിൽ ഭൂരിഭാഗവും ഇയാൾ അമേരിക്കയിലെ ചിക്കാഗോയിലായിരുന്നുവെന്ന് കണ്ടെത്തി.
പൗരത്വ നിയമങ്ങളോടുള്ള അനാദരവും ബോധപൂർവമായ വഞ്ചനയുമാണ് റാണ നടത്തിയതെന്ന് ഐആർസിസി വ്യക്തമാക്കി. പൗരത്വം നൽകുന്നതിന് ആവശ്യമായ മിനിമം താമസകാലയളവ് ഇയാൾ പൂർത്തിയാക്കിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. വ്യാജമായ പ്രതിനിധീകരണം വഴി പൗരത്വം നേടിയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേസ് ഫെഡറൽ കോടതിക്ക് വിട്ടു. വിഷയത്തിൽ റാണയുടെ അഭിഭാഷകൻ അപ്പീൽ നൽകിയിട്ടുണ്ട്.







