ഓട്ടവ: ഇസ്രായേലിൻ്റെ കടുത്ത എതിർപ്പിനെ മറികടന്ന് പലസ്തീനെ രാജ്യമായി അംഗീകരിച്ച് കാനഡ. കാനഡയ്ക്ക് പുറമെ യുകെയും ഓസ്ട്രേലിയയും പാലസ്തീനെ രാജ്യമായി അംഗീകരിച്ചു. മൂന്ന് രാജ്യങ്ങളും ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം. ഐക്യരാഷ്ട്രസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാനമന്ത്രി കാർണി ന്യൂയോർക്കിലേക്ക് പോയപ്പോഴാണ് ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപനം നടത്തിയത്.
പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുക എന്നതാണ് വിവാദപരമായ ഈ നീക്കം ലക്ഷ്യമിടുന്നത്. സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്തുക എന്നതാണ് കാനഡയും ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുക വഴി വ്യക്തമാക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാർമർ വ്യക്തമാക്കി.







