ഓട്ടവ: ടൈംസ് ഹയർ എജ്യുക്കേഷന്റെ(THE) യൂണിവേഴ്‌സിറ്റി ഇംപാക്ട് റാങ്കിംഗ് അനുസരിച്ച് അമേരിക്കൻ യൂണിവേഴ്‌സിറ്റികളേക്കാൾ മുൻപന്തിയിലാണ് കനേഡിയൻ യൂണിവേഴ്‌സിറ്റികൾ. ഗ്ലോബൽ സസ്റ്റയ്‌നബിളിറ്റി എഫർട്ടുകളിൽ ഏതൊക്കെ യൂണിവേഴ്‌സിറ്റികളാണ് മുന്നിൽ നിൽക്കുന്നതെന്ന് കണ്ടെത്തുന്നതിനായി ഈ വർഷം 130 രാജ്യങ്ങളിൽ നിന്നുള്ള 2,526 യൂണിവേഴ്‌സിറ്റികളെ THE വിലയിരുത്തി. ഐക്യരാഷ്ട്ര സഭയുടെ 18 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും സർവകലാശാലകളെ വിലയിരുത്തുന്നത്.
ക്ലീൻ എനർജി, ദാരിദ്ര്യ നിർമാർജനം എന്നിവയുൾപ്പെടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളാണ് വിലയിരുത്തിയത്. അധ്യാപനം, റിസർച്ച്, ഔട്ട്‌റീച്ച്, സ്റ്റ്യൂവാർഡ്ഷിപ്പ് എന്നിവയിൽ സസ്റ്റയിനബിളിറ്റി എഫർട്ടുകളെ സർവകലാശാലകൾ എങ്ങനെ സ്വീകരിക്കുന്നുവെന്നത് അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്. കർശനമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നിട്ടും ആഗോളതലത്തിലും നോർത്ത് അമേരിക്കയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന രാജ്യമായി കാനഡ വേറിട്ടുനിൽക്കുന്നുവെന്ന് സർവകലാശാല റാങ്കിംഗ് വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കാനഡ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ 50 സ്ഥാനങ്ങളിൽ കാനഡയിലെ ഏഴ് സർവകലാശാലകൾ ഇടം നേടി. പട്ടികയിൽ ഓസ്‌ട്രേലിയയ്ക്ക് പിന്നിലാണ് കാനഡ. ഒന്റാരിയോ കിംഗ്‌സ്റ്റണിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി വിശപ്പ് രഹിത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. അതേസമയം, ആൽബെർട്ട യൂണിവേഴ്‌സിറ്റി ഇൻഡസ്ട്രി, ഇന്നൊവേഷൻ, ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.
നോർത്ത് അമേരിക്കയിലെ മൊത്തത്തിലുള്ള റാങ്കിംഗിന്റെ കാര്യത്തിൽ മേഖലയിലെ പത്ത് മികച്ച സർവകലാശാലകളിൽ ഒമ്പതെണ്ണം കാനഡയിലാണ്. ആഗോളതലത്തിൽ, ഓസ്‌ട്രേലിയയിലെ വെസ്‌റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയും ദക്ഷിണ കൊറിയയിലെ ക്യുങ്പൂക്ക് നാഷണൽ യൂണിവേഴ്‌സിറ്റിയും മൂന്നാം സ്ഥാനം പങ്കിട്ടു.