വേനൽ സജീവമായതോടെ കാനഡയിൽ വെസ്റ്റ് നൈൽ വൈറസ് അടക്കമുള്ള സാംക്രമിക രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്. ഒൻ്റാരിയോയിലെ ഗ്വൽഫിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ഇതോടെ പ്രവിശ്യയിൽ കൊതുക് വഴിയുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകി.
അതേസമയം എല്ലാ വർഷവും വേനൽക്കാലത്ത് ഈ വൈറസ് സാന്നിധ്യം പതിവാണെന്നും, കൊതുക് കടിയേൽക്കുന്ന ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ലെന്നും ഹെൽത്ത് കാനഡ പറയുന്നു. അണുബാധിതരായ പക്ഷികളിൽ നിന്നും കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. കാക്കകൾ, റാവനുകൾ (Ravens), ജെയ്സ് (Jays) തുടങ്ങിയ പക്ഷികളിലാണ് ഈ വൈറസ് പ്രധാനമായും കാണപ്പെടുന്നത്. രോഗബാധിതരാകുന്ന 70 മുതൽ 80 ശതമാനം ആളുകളിലും യാതൊരുവിധ ലക്ഷണങ്ങളും പ്രകടമാകാറില്ലെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) അറിയിച്ചു. രോഗബാധിതരിൽ വെറും 20 ശതമാനം പേർക്ക് മാത്രമാണ് നേരിയ പനി, തലവേദന, പേശി വേദന, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. കൊതുക് കടിയേറ്റ് ഏതാനും ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാവുകയും രണ്ടര ആഴ്ചയ്ക്കുള്ളിൽ പൂർണ്ണമായി സുഖം പ്രാപിക്കുകയും ചെയ്യും. അണുബാധ തടയാൻ കൊതുകുകൾ കൂടുതൽ സജീവമാകുന്ന പുലർച്ചെയും സന്ധ്യാസമയങ്ങളിലും പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. 30 ശതമാനം ഡി.ഇ.ഇ.റ്റി (DEET) അല്ലെങ്കിൽ 20 ശതമാനം ഇക്കാരൈഡിൻ (ICARIDIN) അടങ്ങിയ കൊതുക് നിവാരണികൾ ഉപയോഗിക്കുന്നത് നല്ലതാണ്. വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.






