കാൽഗറി: കാൽഗറിയിൽ ഈ വർഷം വാഹനാപകടങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തിയതോടെ സിറ്റിയും പോലീസും സംയുക്തമായി നടപടികൾ സ്വീകരിച്ചു തുടങ്ങി. റോഡ് സുരക്ഷയിലും റോഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റങ്ങളിലും കാൽഗറി പോലീസ് സർവീസും സിറ്റിയും ആശങ്ക പ്രകടിപ്പിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘ജോയിൻ ദ ഡ്രൈവ് ടു സീറോ’ എന്ന ക്യാമ്പയിൻ തിങ്കളാഴ്ച ആരംഭിച്ചതായി സിപിഎസും സിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് ഭാഗങ്ങളായുള്ള വീഡിയോ സീരീസാണിത്. അടുത്ത വർഷമായിരിക്കും ഇത് പുറത്തിറക്കുക. ഒന്നിലധികം വീക്ഷണകോണുകളിൽ നിന്ന് ഒരു അപകടം എങ്ങനെ തടയാമെന്ന കഥ പറയുകയാണ് വീഡിയോ സീരീസിലൂടെയെന്ന് ഏജൻസി വ്യക്തമാക്കി. ഒരൊറ്റ ദുരന്തം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് കഥയിൽ പ്രതിപാദിക്കുന്നത്. ആത്യന്തികമായി ജീവൻ രക്ഷിക്കുന്നതിനായി ഡ്രൈവിംഗ് സ്വഭാവങ്ങളിൽ വരുത്തേണ്ട മാറ്റമാണ് സീരീസ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വർഷം ഇതുവരെ കാൽഗറിയിൽ 27 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചതെന്നാണ് കണക്ക്. ഇതിൽ എട്ട് പേർ കാൽനട യാത്രക്കാരും ആറ് പേർ മോട്ടോർ സൈക്കിൾ യാത്രക്കാരുമാണ്. കഴിഞ്ഞ വർഷം ആകെ 29 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ കാൽനടയാത്രക്കാരും അഞ്ച് പേർ മോട്ടോർ സൈക്കിൾ യാത്രക്കാരുമായിരുന്നു.







