തൊഴിൽ വീസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതടക്കമുള്ള, കുടിയേറ്റ നിയന്ത്രണത്തിന്, പാർലമെൻ്റിൽ കർശന നിബന്ധനകളുൾപ്പെടുന്ന പുതിയ വീസ നിയമങ്ങൾ അവതരിപ്പിച്ച് ബ്രിട്ടിഷ് സർക്കാർ. ആരോഗ്യപരിചരണ മേഖലയ്ക്കും പുതിയ ചട്ടങ്ങൾ ബാധകമാകും. എന്നാൽ, നിലവിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ജൂലൈ 22-ന് ബ്രിട്ടിഷ് പാർലമെൻ്റ് അംഗീകാരം നൽകുന്നതോടെ ഈ നിയമം നിലവിൽ വരും.
മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്‍റെ ഭാഗമാണ് പുതിയ നിയമം. വിദഗ്ധ തൊഴിൽ മേഖലയ്ക്ക് ഉയർന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. കുറഞ്ഞ ശമ്പളമുള്ള പല ജോലികൾക്കും ഇനി തൊഴിൽ വീസ അനുവദിക്കില്ല. വിദേശികളായ സോഷ്യൽ കെയർ വർക്കർമാരുടെ നിയമനം അവസാനിപ്പിക്കും. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ മാറാൻ 3 വർഷം സമയം നൽകും. ജോലികൾക്കു പോയിന്റ് സംവിധാനം നടപ്പാക്കും. ബിരുദത്തെക്കാൾ കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികൾക്ക് ഇനി താൽക്കാലിക അനുമതിയേ ഉണ്ടാകൂ. ഇവർക്കു ബന്ധുക്കളെ കൊണ്ടുവരാൻ കഴിയില്ല. ശമ്പള–വീസ ഫീ ഇളവിന് അർഹതയുമുണ്ടാകില്ല. 2026-നു ശേഷം ഇത്തരം ജോലികളിലെ നിയമനം വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കും.







