ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ പാക്കിസ്ഥാൻ സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. സ്ഫോടനത്തെ തുടർന്ന് ട്രെയിനിന്റെ ആറു കോച്ചുകൾ പാളം തെറ്റി. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സിന്റെ അവകാശവാദം.
പാക്കിസ്ഥാനിലെ സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിയിലെ സുൽത്താൻകോട്ടിനു സമീപമാണ് ക്വറ്റയിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസ് ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. ഈ വർഷം മാർച്ച് മുതൽ ജാഫർ എക്സ്പ്രസിനെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. ട്രാക്കുകളിൽ സ്ഥാപിച്ചിരുന്ന ഒരു സ്ഫോടകവസ്തു (ഐഇഡി) ആണ് സ്ഫോടനത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്.
ബലൂച് വിമത ഗ്രൂപ്പായ ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക്കിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ ട്രെയിനിൽ യാത്ര ചെയ്തതു മനസിലാക്കി അവരെ ലക്ഷ്യം വച്ചായിരിക്കാം സ്ഫോടനം നടന്നത് എന്നാണ് സംശയം. ‘‘പാക്കിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ യാത്ര ചെയ്ത സമയത്താണ് ട്രെയിൻ ആക്രമിക്കപ്പെട്ടത്. സ്ഫോടനത്തിന്റെ ഫലമായി നിരവധി സൈനികർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു. കൂടാതെ ട്രെയിനിന്റെ ആറു കോച്ചുകൾ പാളം തെറ്റി’’– ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നാണ് ബലൂച് റിപബ്ലിക്ക് ഗാർഡ്സിന്റെ പ്രഖ്യാപനം. സുരക്ഷാ സേന ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.







