ബെംഗളൂരു: ആറു മാസം നീണ്ടു നിന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 32 കോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതി. ഡിഎച്ച്എൽ ജീവനക്കാരായും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ്, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗ്സഥരായൊക്കെ ചമഞ്ഞാണ് തട്ടിപ്പുകാർ ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറായ 57 വയസ്സുകാരിയിൽനിന്ന് പണം തട്ടിയെടുത്തത്.
2024 സെപ്റ്റംബർ 15നാണ് പരാതിക്കാരിക്ക് ഡിഎച്ച്എൽ ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പുകാരുടെ ആദ്യ ഫോൺ കോൾ ലഭിക്കുന്നത്. മുംബൈയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ അനധികൃതമായി നാലു പാസ്‌പ്പോർട്ടുകളും, മൂന്ന് ക്രേഡിറ്റ് കാർഡും, ലഹരിവസ്തുവായ എംഡിഎംഎയും ഉള്ളതായി അവർ അറിയിച്ചു. എന്നാൽ പരാതിക്കാരി താൻ മുംബൈയിൽ പോയിട്ടില്ലെന്ന് അറിയിച്ചപ്പോൾ പേരുവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടതാകാമെന്നും സംഭവം സൈബർ കുറ്റകൃത്യത്തിന് പരാതി നൽകാമെന്നും തട്ടിപ്പുകാർ പറഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോൺ കോൾ സിബിഐ ഉദ്യോഗ്സഥരായി ചമഞ്ഞ തട്ടിപ്പുകാരിലേക്ക് എത്തി. ഇവർ പരാതിക്കാരിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, പൊലീസിനെ സമീപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് വീട്ടുതടങ്കലിലാക്കുകയാണ് എന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ പരാതിക്കാരിയെ സ്കൈപ്പിലൂടെ നിരീക്ഷിക്കാൻ തുടങ്ങി.
എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങൾ ആർബിഐയുടെ കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് (എഫ്‌ഐയു) പരിശോധനയ്ക്കായി സമർപ്പിച്ചാൽ മാത്രമേ കുറ്റവിമുക്തയാകൂ എന്ന് തട്ടിപ്പുകാർ പരാതിക്കാരിയോട് പറഞ്ഞു. 2024 സെപ്റ്റംബർ 24നും ഒക്ടോബർ 22നും ഇടയിൽ പരാതിക്കാരി അവരുടെ ബാങ്ക് വിവരങ്ങൾ പൂർണ്ണമായി തട്ടിപ്പുകാർക്ക് നൽകി. സ്വത്തിന്റെ 90% ബാങ്കിൽ നിക്ഷേപിക്കുവാനും തട്ടിപ്പുകാർ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. 2024 ഡിസംബർ 1ന് വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റും തട്ടിപ്പുകാർ പരാതിക്കാരിക്ക് കൈമാറി. എന്നാൽ 2025ൽ വീണ്ടും പണം ആവശ്യപ്പെടുകയും ഫെബ്രുവരിയിൽ പണം മുഴുവൻ തിരികെ നൽകാമെന്നും അവർ പറഞ്ഞു. പക്ഷേ, 2025 മാർച്ച് 26ന് തട്ടിപ്പുകാരുമായുള്ള ബന്ധം പൂർണമായി നഷ്ടമായി. പരാതിക്കാരി 187 ട്രാൻസാക്‌ഷൻ നടത്തിയെന്നും 31.83 കോടി നഷ്ടമായെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







