പൊതുമേഖലാ ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ വാർനാട് സ്വദേശിനിയായ ശ്രീജയെ (38) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരിയാണ് ഇവർ. ആത്മഹത്യാ ശ്രമത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഡിസ്ചാർജ് ചെയ്ത ഉടനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ രേഖകൾ നിർമ്മിക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.
പ്രതിയുടെ വാർനാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ചേർത്തല സബ് ഇൻസ്പെക്ടർമാരായ ബി. ബ്രിജിത്ത് ലാൽ, കെ. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ എഴുപതോളം പേരാണ് പണം നഷ്ടപ്പെട്ടതായി പരാതി നൽകിയിട്ടുള്ളത്. ഏകദേശം രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓരോ നിക്ഷേപകർക്കും രണ്ട് ലക്ഷം രൂപ മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ട്.
ബാങ്ക് മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖ നിർമ്മാണത്തിനും, തുടർന്ന് നിക്ഷേപകരുടെ പണം തട്ടിയെടുത്തതിനും ശ്രീജയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.







