കാനഡയിൽ നിന്നും ആൽബർട്ട പ്രവിശ്യയെ വേർപെടുത്തുന്നതിനായുള്ള പൊതുജന അഭിപ്രായ വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി പ്രീമിയർ ഡാനിയേൽ സ്മിത്ത്. പൗരന്മാർ മുൻകൈയെടുക്കുന്ന ഇത്തരം നടപടികൾ അവർക്ക് തന്നെ വിട്ടുനൽകണമെന്നാണ് തന്റെ നിലപാടെന്നും കാൽഗറിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. ഹർജിയിൽ ആവശ്യമായ എണ്ണം ആളുകൾ ഒപ്പിടുകയാണെങ്കിൽ വോട്ടെടുപ്പ് സംബന്ധിച്ച മുൻഗണനകളെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാംപെയ്നിൽ മെയ് മാസത്തിനുള്ളിൽ ഏകദേശം 1,78,000 ഒപ്പുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ഈ വിഘടനവാദ നീക്കത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നറിയിച്ച് യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ (UCP) പല പ്രമുഖ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ്, പരിസ്ഥിതി മന്ത്രി ഗ്രാന്റ് ഹണ്ടർ എന്നിവരുൾപ്പെടെയുള്ളവർ തങ്ങൾ ഹർജിയിൽ ഒപ്പിട്ടിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. ആൽബർട്ട കാനഡയുടെ അവിഭാജ്യ ഘടകമാണെന്നും തങ്ങൾ ഫെഡറൽ സംവിധാനത്തിൽ വിശ്വസിക്കുന്നുവെന്നുമാണ് മന്ത്രിമാരുടെ പക്ഷം. എന്നാൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രീമിയർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷമായ എൻഡിപി ആരോപിച്ചു. ജനങ്ങൾക്ക് തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ സർക്കാർ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് ഭരണപക്ഷത്തിന്റെ ഔദ്യോഗിക വിശദീകരണം.







